Kerala

നദീജലസംഭരണത്തിന് ഗോവന്‍ മാതൃക നടപ്പാക്കുന്നു

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സംസ്ഥാനത്ത് ഗോവന്‍ മാതൃകയില്‍ നദീജലസംഭരണികള്‍ പണിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ആദ്യഘട്ടത്തില്‍ പാലക്കാട് തൂതപ്പുഴ, ഭവാനിപ്പുഴ, കാസര്‍കോട് ചന്ദ്രഗിരി, വയനാട്ടിലെ പനമരം പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍ കോവില്‍ എന്നീ നദികളിലും ഉപനദികളിലുമാണ് ഗോവയില്‍ ‘ബന്ധാര’ എന്ന് വിളിക്കുന്ന ജലസംഭരണിയുണ്ടാക്കാന്‍ തീരുമാനിച്ചത്. ഇതുപൂര്‍ത്തിയാകുമ്പോള്‍ 1938 കോടി ലിറ്റര്‍ വെള്ളം കൂടുതല്‍ ലഭിക്കുമെന്നാണ് കണക്ക്.

വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനുളള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ ടെറന്‍സ് ആന്റണി (ഐ.ഡി.ആര്‍.ബി) ചെയര്‍മാനായി സാങ്കേതിക സമിതിയെ ജലവിഭവ വകുപ്പ് നിയോഗിച്ചിരുന്നു. വി.എം. സുനില്‍ (മിഷന്‍ മോണിറ്ററിങ് ടീം), എബ്രഹാം കോശി (കണ്‍സള്‍ട്ടന്റ്, ഹരിതകേരളം മിഷന്‍) എന്നിവരും ജലസേചന വകുപ്പിലെ അഞ്ച് എഞ്ചിനീയര്‍മാരും അടങ്ങുന്നതായിരുന്നു സമിതി. ഈ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഗോവന്‍ മാതൃക പരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഹരിതകേരളമിഷനുമായി സഹകരിച്ച് ജലവിഭവവകുപ്പാണ് ഇതു നടപ്പാക്കുക.

യോഗത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഹരിതകേരളമിഷന്‍ ചെയര്‍പേഴ്‌സണ്‍ ടി.എന്‍. സീമ, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍, സര്‍ക്കാരിന്റെ വികസന ഉപദേഷ്ടാവ് സി.എസ്. രജ്ഞിത് തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തിലെ നദികളില്‍ പണിയുന്ന റഗുലേറ്ററിന്റെ ലളിതവും ചെലവു കുറഞ്ഞതും എളുപ്പം പ്രവര്‍ത്തിപ്പിക്കാവുന്നതുമായ മാതൃകയാണ് ഗോവന്‍ ബന്ധാരകളെന്ന് പറയാം. ഗോവയില്‍ നാനൂറിലധികം ബന്ധാരകള്‍ ഉപയോഗത്തിലുണ്ട്. നദിയില്‍ കുറുകെ രണ്ടുമീറ്റര്‍ ഇടവിട്ട് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചശേഷം ഫൈബര്‍ റീഇന്‍ ഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്.ആര്‍.പി) കൊണ്ട് ഷട്ടര്‍ ഇടുകയാണ് ചെയ്യുന്നത്.

നദിയുടെ താഴ്ചക്കനുസരിച്ച് നാലോ അഞ്ചോ കീലോമീറ്റര്‍ ഇടവിട്ട് ബന്ധാര പണിയും. മഴക്കാലം കഴിയുന്ന ഉടനെ എല്ലാ ഷട്ടറുകളും ഇട്ട് പൂര്‍ണ ഉയരത്തില്‍ വെള്ളം സംഭരിക്കും. ജലനിരപ്പ് കുറയുന്നതനുസരിച്ച് ഷട്ടറുകള്‍ ഓരോന്നായി മാറ്റി വെള്ളം നിയന്ത്രിതമായി ഒഴുക്കി വിടും. മഴ തുടങ്ങിയാല്‍ ഷട്ടറുകള്‍ പൂര്‍ണമായി തുറക്കും. അതിനാല്‍ മഴക്കാലത്ത് നദികളില്‍ സ്വാഭാവികമായ ഒഴുക്കുണ്ടാകും. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മത്സ്യസമ്പത്ത് സംരക്ഷിക്കാനും അതുമൂലം കഴിയും.

വരള്‍ച്ചയുടെ മുഖ്യകാരണം മഴക്കുറവല്ലെന്ന് പഠന സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 1871 മുതല്‍ 2008 വരെയുളള മഴയുടെ ലഭ്യത സമിതി വിശകലനം ചെയ്തു. കാലവര്‍ഷത്തില്‍ മഴക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തുലാവര്‍ഷവും വേനല്‍ മഴയും ശീതകാല മഴയും കൂടുതല്‍ ലഭിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

പെയ്യുന്ന മഴ വളരെ വേഗം കടലിലേക്ക് ഒഴുകിപ്പോകുന്നതാണ് വരള്‍ച്ചയുടെ പ്രധാന കാരണം. ലഭിക്കുന്ന മഴ ഉപരിതലത്തിലും ഭൂഗര്‍ഭത്തിലും വേണ്ടത്ര സംഭരിക്കപ്പെടുന്നില്ല. വനവിസ്തൃതിയിലും തണ്ണീര്‍ത്തട വിസ്തൃതിയിലും വന്ന കുറവ്, മനുഷ്യവാസ പ്രദേശങ്ങളുടെ വിസ്തൃതിയില്‍ വന്ന വര്‍ധന, നദികളിലെ വര്‍ധിച്ച മണല്‍ ഖനനം എന്നിവ ഇതിന് കാരണമാണെന്ന് സമിതി അഭിപ്രായപ്പെട്ടു