Kerala

ടോളില്‍ വരിനില്‍ക്കാതെ കുതിക്കാന്‍ ഫാസ് റ്റാഗ്

വാഹനങ്ങളില്‍ ഫാസ് റ്റാഗ് ഉണ്ടോ എങ്കില്‍ ഇനി ടോള്‍ ബൂത്തുകളില്‍ വാഹങ്ങള്‍ക്ക് കാത്തുകിടക്കേണ്ടി വരില്ല. ടോൾ ജംങ്ഷനുകളിലൂടെ വാഹനങ്ങളുടെ സുഗമസഞ്ചാരം ഉറപ്പാക്കുന്ന, റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഫാസ് റ്റാഗ് സ്റ്റിക്കറുകൾക്ക് കേരളത്തിന്റെ പ്രഥമ ആഗോള ഡിജിറ്റൽ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറിലും മികച്ച സ്വീകാര്യത ലഭിച്ചു.

പ്രത്യേക വരിയിലൂടെ ടോൾ ജങ്ഷനുകളിൽ വാഹനങ്ങൾ കടന്നുപോകാൻ അവസരമൊരുക്കുന്നതാണ് ഫാസ് റ്റാഗ് സ്റ്റിക്കറുകൾ. ഇവ പതിപ്പിച്ച വാഹനങ്ങൾക്ക് ടോൾ ജംങ്ഷനുകളിൽ കാത്തുകിടപ്പും സമയനഷ്ടവും ഒഴിവാക്കാം.

ദേശീയപാതാ അതോറിറ്റിയും (എൻഎച്ച്എഐ) റിസർവ് ബാങ്കിന്റെ കീഴിലുള്ള നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യും ചേർന്നാണ് ഫാസ് റ്റാഗ് സ്റ്റിക്കറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഹാഷ് ഫ്യൂച്ചർ ഡിജിറ്റൽ പ്രദർശനവേദിയിലും ഇതിന്റെ പ്രവർത്തനം വിശദീകരിച്ചു. 100 രൂപ നൽകിയാൽ ഫാസ് റ്റാഗ് സ്റ്റിക്കർ ലഭിക്കും. പ്രീപെയ്ഡ് ഡാറ്റാ കൂപ്പൺപോലെ നമുക്ക് ആവശ്യമുള്ള തുക അതിൽ നിക്ഷേപിക്കാം.

ഒരുതവണ ടോളിലൂടെ പോകുമ്പോൾ ടോൾ ബൂത്തിലെ മുകൾക്യാമറ വഴി സ്കാൻചെയ്ത് ഇതിൽനിന്ന് ടോൾ തുക പിടിക്കും. ഇതിലെ തുക തീരുമ്പോൾ സ്റ്റിക്കർ റീചാർജ്ചെയ്യാം. അതത് ബാങ്കുകളുടെ ഫാസ് റ്റാഗ് സൈറ്റിൽ സ്റ്റിക്കറിലുള്ള നമ്പർ നൽകി ഡെബിറ്റ്, ക്രഡിറ്റ് കാർഡ്വഴി ഇഷ്ടമുള്ള തുക നിക്ഷേപിക്കാനാകും.

എസ്ബിഐ, ഫെഡറൽ ബാങ്ക്, ഐസിഐസിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ബാങ്കുകൾക്കാണ് ഫാസ് റ്റാഗ് സ്റ്റിക്കറുകൾക്ക് അനുമതി നൽകിയിട്ടുള്ളത്. റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഈ സംവിധാനം സമയലാഭത്തിനും ടോൾ ജംങ്ഷനിലെ വേഗസഞ്ചാരത്തിനും സഹായകമാണ്. വാഹനത്തിന്റെ റിയർ ഗ്ലാസിന് മുന്നിലായി മുൻവശത്തെ ഗ്ലാസിൽ കൃത്യം മധ്യഭാഗത്തായാണ് ഫാസ് റ്റാഗ് പതിപ്പിക്കേണ്ടത്.

ഫെഡറൽ ബാങ്ക് സംസ്ഥാനത്ത് ഫാസ് റ്റാഗ് സ്റ്റിക്കറുകൾ വിതരണമാരംഭിച്ചുകഴിഞ്ഞു. തിരക്കേറിയ വാളയാർ, തൃശൂർ പാലിയേക്കര, കുമ്പളം‐അരൂർ ടോൾ പ്ലാസകളിലാണ് നിലവിൽ ഫാസ്റ്റാഗ് സ്റ്റിക്കറുകൾ നൽകുന്നത്. 15 മിനിട്ടോളമെടുത്താണ് സാധാരണ ഇവിടങ്ങളിൽ വാഹനങ്ങൾ കടന്നുപോകുന്നത്