Kerala

തെന്‍മലയില്‍ ബോട്ട് സര്‍വീസ് നിര്‍ത്തി

തേനിയുടെ അതിര്‍ത്തിയിലുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ തെന്മല അണക്കെട്ടില്‍ ഇക്കോ ടൂറിസത്തിന്റെ ബോട്ട് സവാരിക്കും, ട്രക്കിങ്ങിനും താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തി. അണക്കെട്ടും വനപ്രദേശവും ശെന്തരുണി വസ്യജീവി സങ്കേതത്തിലാണ് ഉള്‍പ്പെടുന്നത് അതിനാലാണ് പ്രദേശത്ത് ബോട്ട് സര്‍വീസ് നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശം ലഭിച്ചത്.

 

ബോട്ടിങ്ങ് നിര്‍ത്തുന്നതിലൂടെ വനപ്രദേശത്തേക്ക് ആളുകള്‍ കടക്കുന്നത് തടയാനാണിത്. എന്നാല്‍ ബോട്ടിങ്ങ് കേന്ദ്രത്തിലേക്കോ ബോട്ട് യാത്രവേളയിലോ സഞ്ചാരികള്‍ വനത്തിലൂടെ കടന്നുപോകുന്നില്ലെന്ന് ഇക്കോ ടൂറിസം കേന്ദ്രം അധികൃതര്‍ അറിയിക്കുകയും, ബോട്ട് സവാരി പുനരാരംഭിക്കുവാന്‍ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.

തേനിയിലെ കാട്ടുതീയ്ക്കു പുറമേ ന്യൂനമര്‍ദംകാരണം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥാമുന്നറിയിപ്പും ബോട്ടിങ് നിര്‍ത്തിവയ്ക്കാന്‍ കാരണമായി. മലയോരമേഖലയിലെയും ജലാശയങ്ങളിലെയും വിനോദസഞ്ചാരം ഒഴിവാക്കണമെന്ന കളക്ടറുടെ നിര്‍ദേശവും ടൂറിസം അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. മിക്കസമയത്തും അണക്കെട്ടില്‍ ശക്തമായ കാറ്റുണ്ടാകാറുണ്ട്. ഇവിടെ നടന്നുവന്നിരുന്ന മണല്‍എക്കല്‍ സര്‍വേ ശക്തമായ കാറ്റുകാരണം രണ്ടുതവണ നിര്‍ത്തിവെച്ചിരുന്നു.

നിരോധനം താത്കാലികമാണെന്നും അടുത്തയാഴ്ചയോടെ ട്രക്കിങ്ങും ബോട്ട് സവാരിയും പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഇക്കോ ടൂറിസം അധികൃതര്‍ പറഞ്ഞു.