Alerts

കനത്ത കാറ്റിനും മഴയ്ക്കും സാധ്യത; കടലില്‍ പോകുന്ന വിനോദ സഞ്ചാരികള്‍ക്ക് വിലയ്ക്ക്

കന്യാകുമാരിക്കു തെക്കായി ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറ്‌ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച്  ലക്ഷ്യദ്വീപ് ഭാഗത്തേയ്ക്ക് നീങ്ങുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് തീവ്ര ന്യൂന്യമാര്‍ദ്ദമായി മാറി.  കാറ്റിനൊപ്പം കടലിനും ശക്തിപ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശത്ത്‌ ജാഗൃതാ നിര്‍ദേശം നല്‍കി.

വിനോദ സഞ്ചാരികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കി. കൊച്ചിയില്‍ നിന്നും വിനോദ സഞ്ചാരത്തിനു കടലില്‍ പോയ ചെറുകപ്പലുകള്‍ തീരത്തേയ്ക്ക് തിരിച്ചു വിളിച്ചു. ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദസഞ്ചാര കപ്പലുകള്‍ കടലില്‍ പോകില്ല. ബേപ്പൂരില്‍ നിന്നും ലക്ഷ്യദ്വീപിലേയ്ക്ക് പോകുന്ന ബോട്ടുകള്‍ നിര്‍ത്തിവെച്ചു. കടലില്‍ പോയ ബോട്ടുകള്‍ ലക്ഷ്യദ്വീപ് തീരത്ത്‌ അടുപ്പിച്ചു.

തെക്കന്‍ കേരളം, തമിഴ്നാട് എന്നിവിടങ്ങളില്‍ ശക്തമായ മഴലഭിക്കും. കേരളത്തില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ കാറ്റിന്‍റെ വേഗം മണിക്കൂറിൽ 65 കിലോമീറ്റർ വരെയാകും. തിരമാല 2.5 മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കും. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

കാര്യങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറി അടിയന്തര യോഗം ചേര്‍ന്നു. ബുധനാഴ്ച വരെ ഈ മുന്നറിയിപ്പ് നിലനിൽക്കും. വിവിധ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ തുറക്കാനും, കലക്ടറേറ്റിൽ നിരീക്ഷണ സെൽ ആരംഭിക്കാനും  യോഗത്തിൽ തീരുമാനമായി. കൂടാതെ ഉദ്യോഗസ്ഥർ രാത്രിയിലും ഓഫീസിൽ ഉണ്ടാകണം. കോസ്റ്റ് ഗാർഡിനും ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളിലും മൂന്നാം നമ്പർ അപായസൂചന ഉയർത്തി.  തീരദേശ ജില്ലകളിൽ അതീവ ജാഗ്രത പുലർത്തണം. പുനരധിവാസ കേന്ദ്രങ്ങൾ തയ്യാറാക്കാൻ കലക്ടർമാർക്ക് നിർദേശം നല്‍കി. അടിയന്തര ഘട്ടം നേരിടാൻ തയ്യാറാകണമെന്ന് വൈദ്യുതി ബോർഡിനും നിർദേശമുണ്ട്.