Tag: കുറിഞ്ഞി ഉദ്യാനം

അറിയാം കുറിഞ്ഞി വിശേഷം; ഇക്കൊല്ലം പൂവിട്ടത് ആറിനങ്ങള്‍

മൂന്നാര്‍ മലനിരകളിലെ നീല വസന്തത്തില്‍ പൂവിട്ടത് ആറ് ഇനത്തില്‍പ്പെട്ട നീലക്കുറിഞ്ഞികള്‍. ഒന്നു മുതല്‍ 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന നീലക്കുറിഞ്ഞികളാണ് ഇത്തവണ ഒന്നിച്ച് പൂവിട്ടത്. പ്രളയത്തിന് ശേഷം വീണ്ടും പൂവിട്ടു തുടങ്ങിയ കുറിഞ്ഞി വസന്തം കാണാനായി ആയിരക്കണക്കിന് ആളുകളാണെത്തുന്നത്. 450 ഇനം നീലക്കുറിഞ്ഞി ഇനങ്ങള്‍ തെക്കനേഷ്യയില്‍ മാത്രം കാണപ്പെടുന്നുണ്ട്. അതില്‍ ഇന്ത്യയില്‍ തന്നെയുണ്ട് 180ല്‍ പരം ഇനങ്ങള്‍. ഇതില്‍ 64 ഇനങ്ങള്‍ പശ്ചിമഘട്ടത്തിലുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഒന്നില്‍ തുടങ്ങി 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന 47 ഇനങ്ങള്‍ മാത്രം മൂന്നാറില്‍ തന്നെയുണ്ട്. ഇരവികുളം ദേശീയോദ്യാനത്തില്‍ 20 തരം നീലക്കുറിഞ്ഞികള്‍ ഉള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നു മുതല്‍ 60 വര്‍ഷം വരെയുള്ള ഇടവേളകളില്‍ പൂവിടുന്നവയാണ് ഇരവികുളത്തെ നീലക്കുറിഞ്ഞികള്‍. സ്‌ട്രോബിലാന്തസ് കുന്തിയാനസ് എന്ന പേരിലറിയപ്പെടുന്ന നീലക്കുറിഞ്ഞികളാണ് ഇപ്പോള്‍ വ്യാപകമായി പൂത്തത്. ഇരവികുളം ദേശീയോദ്യാനത്തിലെ ഉള്‍വനങ്ങളിലെ ചോലകളിലാണ് ഭൂരിഭാഗവും വളരുന്നത്. അതിനാല്‍ ഇവ ചോലക്കുറിഞ്ഞികള്‍ എന്ന പേരിലും അറിയപ്പെടുന്നു.

നീലയണിഞ്ഞ് രാജമല; ഒക്ടോബര്‍ ആദ്യവാരം വരെ കുറിഞ്ഞിപ്പൂക്കാലം

മഴയ്ക്ക് ശേഷം രാജമലയില്‍ നീലക്കുറിഞ്ഞി പൂത്തു. കൂട്ടത്തോടെ പൂക്കുന്നതിന് പകരം ഇടവിട്ടാണ് പൂത്തത്. വരും  ദിവസങ്ങളില്‍ കൂടുതല്‍ വെയില്‍ ലഭിച്ചാല്‍ കൂട്ടത്തോടെ പൂക്കുമെന്ന് ഇരവികുളം ദേശീയോദ്യാനം അധികൃതര്‍ പറഞ്ഞു. ഒക്ടോബര്‍ ആദ്യവാരം വരെ പൂക്കാലം നീണ്ടു നില്‍ക്കും. സഞ്ചാരികള്‍ക്കു രാവിലെ എട്ടു മുതല്‍ വൈകിട്ടു നാലുവരെ രാജമലയിലേക്കു പ്രവേശനം അനുവദിച്ചു. മുതിര്‍ന്നവര്‍ക്കു 120 രൂപയും കുട്ടികള്‍ക്കു 90 രൂപയും വിദേശികള്‍ക്കു 400 രൂപയുമാണ് ഒരാള്‍ക്കുള്ള പ്രവേശന ഫീസ്. രാജമലയിലേക്കു വാഹനത്തില്‍ എത്താന്‍ കഴിയില്ല. മണ്ണിടിച്ചിലില്‍, മൂന്നാര്‍-മറയൂര്‍ റൂട്ടിലുള്ള പെരിയവരൈ പാലവും അപ്രോച്ച് റോഡും തകര്‍ന്നിരിക്കുകയാണ്. പെരിയവരൈ പാലത്തിനു സമീപം ഇറങ്ങി നടപ്പാതയിലൂടെ കടന്നു മറ്റു വാഹനങ്ങളില്‍ ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടത്തിലെത്താം. രാജമലയിലേക്കുള്ള ഏക പ്രവേശന മാര്‍ഗമാണു പെരിയവരൈ പാലം.ഒരാഴ്ചയ്ക്കുള്ളില്‍ താല്‍ക്കാലിക പാലം പൂര്‍ത്തിയാകുമെന്നു പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു.

ഇടുക്കിയിലേക്കുള്ള സന്ദര്‍ശക വിലക്ക് പിന്‍വലിച്ചു

പ്രളയത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഇടുക്കി ജില്ലയിലേക്കുള്ള സന്ദര്‍ശകരുടെ വിലക്ക് പിന്‍വലിച്ചു. ഉരുള്‍പ്പൊട്ടല്‍ തുടര്‍ച്ചയായതോടെയാണ് ജില്ലയില്‍ സഞ്ചാരികള്‍ക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. മഴ മാറിയതോടെ രാജമലയില്‍ കുറിഞ്ഞി പൂക്കള്‍ വീണ്ടും വിരിഞ്ഞു തുടങ്ങി.ഏക്കറുകണക്കിന് മലകളില്‍ നീല വസന്തം എത്തിയെങ്കിലും സന്ദര്‍ശകര്‍ കടന്നു വരാത്തത് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായി. തുടര്‍ന്ന് കളക്ടര്‍ ഇന്നലെ രാത്രിയോടെ നിരോധനം പിന്‍വലിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. രാജമലയിലേക്ക് കടന്നു പോകുന്ന പെരിയവാര പാലം അടുത്ത ദിവസം ഗതാഗത യോഗ്യമാകുന്നതോടെ ഇടുക്കിയിലേക്ക് വീണ്ടും സഞ്ചാരികള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. മൂന്നാര്‍ എരവികുളം നാഷണല്‍ പാര്‍ക്ക് വരും ദിവസങ്ങളില്‍ സഞ്ചാരി കള്‍ക്കായി നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കുന്നതിനു വേണ്ടി തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

കളിയല്ല ഇവര്‍ക്ക് കുറിഞ്ഞി വസന്തം; ജീവനാണ്

കുറിഞ്ഞി ഉദ്യാനം ഈ പിന്‍തലമുറക്കാര്‍ക്ക് ജീവനാണ്. നീല വസന്തം വിരിയുന്ന ഉദ്യാനത്തിനെ നെഞ്ചോട് ചേര്‍ത്ത് സംരക്ഷിക്കുന്ന വലിയൊരു വിഭാഗമാണ് വട്ടവട കോവിലൂരില്‍ പൂഞ്ഞാര്‍ രാജാവ് കല്‍പിച്ച് നല്‍കിയ അഞ്ച് സ്ഥാനക്കാരുടെ പിന്‍തലമുറക്കാര്‍. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കുവാന്‍ മലയാണ്ടവര്‍ക്ക് കോവിലൂര്‍ ജനത പൂജ നടത്തി. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കുടിയേറ്റം നടന്ന വട്ടവട, കോവിലൂര്‍ മേഖലയില്‍ ഇന്നും പുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്നവരാണ് ഈ പിന്‍തലമുറക്കാര്‍. മന്ത്രിയാര്‍, മന്നാടിയാര്‍ തുടങ്ങിയ പൂഞ്ഞാര്‍ രാജാവ് കല്‍പ്പിച്ച് നല്‍കിയ അഞ്ച് സ്ഥാനക്കാര്‍ മുമ്പുണ്ടായിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഇന്നും മുറതെറ്റാതെ മുമ്പോട്ട് കൊണ്ടുപോകുയാണ്. ഇതില്‍ ഒന്നാണ് നീലക്കുറിഞ്ഞി സംരക്ഷണവും ഇവിടുത്തി വിശ്വാസികളുടെ ദൈവമായ മലയാണ്ടവരുടെ ഭക്ഷണമാണ് നീലക്കുറിഞ്ഞി പൂത്തുകഴിയുമ്പോള്‍ ഉണ്ടാകുന്ന അരികള്‍ എന്നതാണ് വിശ്വാസം. അതുകൊണ്ട് തന്നെ പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലയാണ്ടവരുടെ ഭക്ഷണത്തിനായി പൂക്കുന്ന നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കുവാന്‍ കോവിലൂര്‍ ജനത വലിയ പൂജകളും നടത്തപ്പെടാറുണ്ട്. പൂക്കളും, പഴങ്ങളുമായി മാധളംകുടൈ ശട്ടക്കാരന്‍വയല്‍ ... Read more