News

മുഖം മിനുക്കി ബക്കിങ്ഹാം; ആകാംഷയോടെ ലോകം

ബ്രിട്ടന്‍ രാജകുടുംബത്തിന്റെ പ്രൗഢിയുടെ പ്രതീകമാണ് ബക്കിങ്ഹാം കൊട്ടാരം. അടുത്തിടെ കൊട്ടാരം അറ്റകുറ്റപണികള്‍ക്കായി അടച്ചത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കോടികള്‍ പൊടിപൊടിച്ചാണ് രാജകുടുംബം ഇക്കുറി കൊട്ടാരം നവീകരിക്കുന്നത്. കഴിഞ്ഞ ദിവസം കൊട്ടാരത്തിന്റെ ഔദ്യോഗികപേജിലൂടെ അധികൃതര്‍ കൊട്ടാരത്തില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തനങ്ങളുടെ ചിത്രം പുറത്തുവിട്ടിരുന്നു.

കൊട്ടാരത്തിലെ കിഴക്കു ഭാഗത്തായി നടത്തിയ അറ്റകുറ്റപ്പണിയുടെ മുന്‍പും പിന്‍പും ഉള്ള ചിത്രമാണ് പങ്കുവയ്ക്കപ്പെട്ടത്. നീളന്‍ ഇടനാഴി പോലെ തോന്നിക്കുന്ന കൊട്ടാര അകത്തളത്തിന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ രാജകുടുംബാംഗങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ബാല്‍ക്കണിയിലേക്ക് നയിക്കുന്ന ഇടനാഴിയാണിത്.

പഴയ ചുവന്ന നിറത്തിലെ ഭിത്തികളും കര്‍ട്ടനുകളും കാര്‍പെറ്റുകളും എല്ലാം നീക്കം ചെയ്ത ശേഷം ആധുനികശൈലിയിലാണ് പുതിയ രൂപകല്‍പന. ഏകദേശം ഇരുന്നൂറോളം ചിത്രങ്ങളാണ് മോടികൂട്ടുന്നതിന്റെ ഭാഗമായി കൊട്ടാരത്തില്‍ നിന്നും നീക്കം ചെയ്തത്. അതുപോലെ നിരവധി കണ്ണാടികള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയും നീക്കം ചെയ്തിട്ടുണ്ട്.

നവീകരണപ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ദുഷ്‌കരമായിരുന്നെന്നു കാണിക്കാനായി കൊട്ടാര അധികൃതര്‍ ഒരു വിഡിയോയും പങ്കുവച്ചിട്ടുണ്ട്. കൊട്ടാരത്തില്‍ നിന്നും നീക്കം ചെയ്ത വസ്തുക്കള്‍ ബ്രിട്ടനിലെ വിവിധ മ്യൂസിയങ്ങളില്‍ പ്രദര്‍ശനത്തിനു വയ്ക്കാനാണ് തീരുമാനം.


500 മില്യന്‍ ഡോളര്‍ ചെലവിലാണ് കൊട്ടാരം പുനരുദ്ധാരണം നടത്തുന്നത്. 2027 ല്‍ കൊട്ടാരം പൂര്‍ണ്ണമായും നവീകരിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ കരുതുന്നത്.