Kerala

ചരിത്രമുറങ്ങുന്ന ചേലക്കര കൊട്ടാരം

ചരിത്രവിസ്മയങ്ങളുടെ കലവറയാണ് ചേലക്കരയുടെ സ്വന്തം കൊട്ടാരം. ശ്രീമൂലം തിരുനാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി ഇന്ന് അറിയപ്പെടുന്ന ചേലക്കരക്കാരുടെ സ്വകാര്യ അഹങ്കാരംകൂടിയാണീ കൊട്ടാരം. 1790-1805 കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ളതെന്നാണ് കരുതപ്പെടുന്നത്. കൊച്ചിരാജാവായ ശക്തന്‍തമ്പുരാനാണ് കൊട്ടാരം പണിതത്.

കൊച്ചിരാജാവിന്റെ പരദേവതയായ പഴയന്നൂര്‍ ഭഗവതിക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ വിശ്രമസൗകര്യത്തിനായി പണികഴിപ്പിച്ചതാണ് ഈ കൊട്ടാരമെന്ന് പറയപ്പെടുന്നു.

1932-41 കാലഘട്ടത്തിലുണ്ടായിരുന്ന രാമവര്‍മ രാജാവായ ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്താണ് സ്‌കൂളാവശ്യത്തിനായി കൊട്ടാരം വിട്ടുനല്‍കുന്നത്. അതിനാല്‍ത്തന്നെ ശ്രീമൂലം തിരുനാള്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളായാണ് ഇന്നും അറിയപ്പെടുന്നത്. പൂമുഖം, നാലുകെട്ട്, വലിയ ഊട്ടുപ്പുര, കൊത്തുപണികളാല്‍ തീര്‍ത്ത വാതിലുകള്‍, മേല്‍ത്തട്ട് എന്നിങ്ങനെ ഏവരെയും ആകര്‍ഷിക്കുന്നതാണ് ഈ കൊട്ടാരം.

സ്‌കൂളിലേക്ക് കയറിവരുമ്പോള്‍ത്തന്നെ കൊത്തുപണികളാല്‍ വിസ്മയിപ്പിച്ചിരുത്തുന്ന മനോഹരമായ പൂമുഖം. പൂമുഖത്തോടുചേര്‍ന്നുതന്നെ മഹാരാജാവിനെ മുഖംകാണിക്കാനെത്തുന്നവരെ ദര്‍ശിക്കാനുള്ള വേദിയുമുണ്ട്.

ഉള്ളിലേക്ക് കടന്നുചെന്നാല്‍ തേക്കുമരത്താല്‍ മേല്‍ത്തട്ടുകള്‍ നിര്‍മിച്ചിട്ടുള്ള അതിമനോഹരവും വിശാലവുമായ വിശ്രമമുറി. ഇതിന്റെ ഇടതുവശത്തെ വാതില്‍ തുറന്നാല്‍ പത്തായപ്പുരയും താഴെ നിലവറയിലേക്കുള്ള വഴിയും കാണാം.

കൃഷിയില്‍ സമ്പന്നഗ്രാമമായതിനാല്‍ നെല്ലു സംഭരിച്ച് സൂക്ഷിക്കാനുള്ളതായിരുന്നു ഈ പത്തായപ്പുര. ഇതിലൂടെ വീണ്ടും കടന്നുചെന്നാല്‍ ഊട്ടുപുരയിലേയ്‌ക്കെത്തും. മൂന്നുഡിവിഷനുകളും അടുക്കളയുമടങ്ങിയ ഗാന്ധിഹാള്‍ കെട്ടിടമായാണ് ഇന്ന് അറിയപ്പെടുന്നത്. വിശ്രമമുറിയുടെ പിറകുവശത്തെ വാതില്‍ തുറന്നാല്‍ അതിമനോഹരമായ നാലുകെട്ടും കാണാം. ഈ മുറികളാണ് ഇന്ന് എട്ടു ക്ലാസുമുറികളും എന്‍.സി.സി.വനിതാ ഓഫീസുമുറിയുമായി ഉപയോഗിക്കുന്നത്.

വിലപിടിപ്പുള്ള വസ്തുക്കളും ഓട്ടുപാത്രങ്ങളും ആയുധങ്ങളുമെല്ലാം സൂക്ഷിക്കുന്നതിനുള്ള രഹസ്യ നിലവറയുമുണ്ട്. ഈ രഹസ്യനിലവറവഴി പല ദിക്കുകളിലേക്കായി വഴിപിരിയുന്ന രഹസ്യതുരങ്കവുമുണ്ട്.

ടിപ്പുവിന്റെ പടയോട്ടം നടന്ന പ്രദേശമായതിനാല്‍ രഹസ്യനിലവറയ്ക്കും തുരങ്കത്തിനും ഒട്ടനവധി വിശേഷണങ്ങളുമുണ്ട്. സുരക്ഷാകാരണങ്ങളാല്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തുരങ്കത്തിലെ പാത അടച്ചിട്ടിരിക്കുകയാണ്. തുരങ്കത്തിന്റെ യാത്ര എവിടേയ്ക്കാണെന്നത് ഇന്നും നിഗൂഢം.