Middle East

റാസ് അല്‍ഖോറിലെ പുതിയറോഡുകള്‍ ശനിയാഴ്ച്ച യാത്രക്കാര്‍ക്കായി തുറക്കും

റാസ് അല്‍ഖോറിലെയും ഇന്റര്‍നാഷനല്‍ സിറ്റിയിലെയും റോഡ് നവീകരണ പദ്ധതികള്‍ 30-ന് ശനിയാഴ്ച പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടക്കും.

റാസല്‍ഖോര്‍, ഇന്റര്‍നാഷനല്‍ സിറ്റി മേഖലകളില്‍ നടത്തുന്ന റോഡ് നവീകരണത്തിന്റെ രണ്ടാം ഘട്ടമാണിത്. ഇന്റര്‍നാഷണല്‍ സിറ്റിയിലേക്കുള്ള പ്രവേശനകവാടം കൂടിയാണിത്. ഇന്റര്‍നാഷനല്‍ സിറ്റി, ഡ്രാഗണ്‍ മാര്‍ട്ട്, എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാനായാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ഇന്റര്‍നാഷണല്‍ സിറ്റി നിര്‍മിച്ച നഖീലിന്റെകൂടി സഹകരണത്തോടെയാണ് ഈ നവീകരണപദ്ധതി.

അല്‍ മനാമ റോഡ് വീതികൂട്ടിയും മൂന്ന് ജങ്ഷനുകള്‍ നവീകരിച്ചുമാണ് രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയത്. അല്‍ മനാമ റോഡില്‍നിന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള മൂന്നുവരി പാത നാലുവരിയാക്കി വികസിപ്പിച്ചിട്ടുണ്ട്. ഓരോ ഭാഗത്തേക്കുമുള്ള വാഹനഗതാഗതം മണിക്കൂറില്‍ 4500-ല്‍നിന്ന് ആറായിരമാക്കാന്‍ ഇതുവഴി കഴിയും. റാസല്‍ഖോര്‍ റോഡില്‍നിന്ന് ഷാര്‍ജയിലേക്കും ഇന്റര്‍നാഷനല്‍ സിറ്റിയില്‍നിന്ന് ജബല്‍ അലിയിലേക്കും അബുദാബിയിലേക്കുമുള്ള റോഡുകള്‍ രണ്ടുവരിയായും വികസിപ്പിച്ചിട്ടുണ്ട്. ഇതോടെ ഇപ്പോഴുള്ള മണിക്കൂറില്‍ എണ്ണൂറ്് വാഹനങ്ങള്‍ എന്നത് 1600 ആയി മാറുമെന്നും ആര്‍.ടി.എ. ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു.