News

തീവണ്ടി യാത്ര; ഇനി നാല് മണിക്കൂര്‍ മുമ്പ് ബോര്‍ഡിങ് മാറ്റാം

രാജ്യത്തെ ട്രെയിന്‍ യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇനി വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ നിങ്ങലുടെ ബോര്‍ഡിങ് പോയിന്റ് മാറ്റാം.
റിസര്‍വ് ചെയ്ത സ്റ്റേഷനില്‍നിന്ന് കയറാന്‍ പറ്റിയില്ലെങ്കില്‍ വേറൊരു സ്റ്റേഷനില്‍നിന്ന് കയറുന്നതിനെയാണ് ബോര്‍ഡിങ് മാറ്റം എന്നുപറയുന്നത്. ഇനിമുതല്‍ വണ്ടി പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് വരെ ട്രെയിന്‍ പോകുന്ന ഏത് സ്റ്റേഷനില്‍നിന്നും ചീഫ് റിസര്‍വേഷന്‍ ഓഫീസറെ കണ്ട് അപേക്ഷ കൊടുത്താല്‍ ബോര്‍ഡിങ് മാറ്റാം. റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നും ഓണ്‍ലൈന്‍ വഴിയും 139 വഴിയും ബോര്‍ഡിങ് മാറ്റാം.

നിലവില്‍ 24 മണിക്കൂര്‍ മുമ്പുവരെ മാത്രമേ സ്റ്റേഷന്‍ മാറ്റാന്‍ പറ്റുമായിരുന്നുള്ളൂ. ഈ രീതിക്കാണ് മാറ്റം വരുന്നത്. നാലുമണിക്കൂര്‍ അഥവാ ഒന്നാം റിസര്‍വേഷന്‍ ചാര്‍ട്ട് എടുക്കുന്നത് വരെ ഇനി ബോര്‍ഡിംഗ് പോയിന്റ് മാറ്റാം. മേയ് മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരും.

മാത്രമല്ല ആദ്യം കൊടുത്ത ബോര്‍ഡിങ് പോയിന്റ് മാറ്റുകയും എന്നാല്‍ പിന്നീട് ആദ്യത്തെ ബോര്‍ഡിങ് സ്റ്റേഷനില്‍ നിന്ന് തന്നെ കയറുകയും ചെയ്യേണ്ടിവന്നാല്‍ ഇനി ടി.ടി.ഇ. പിഴ ഈടാക്കില്ല. ഉദാഹരണത്തിന് ഒരു യാത്രക്കാരന്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കൊല്ലത്തേക്ക് ബോര്‍ഡിങ് പോയിന്റ് മാറ്റിയ ശേഷം തിരുവനന്തപുരത്തു നിന്ന് തന്നെ കയറാന്‍ പിന്നീട് തീരുമാനിച്ചാല്‍ ഇതുവരെ സാധിക്കുമായിരുന്നില്ല. നിലവില്‍ ബോര്‍ഡിങ് പോയിന്റ് മാറ്റിയ യാത്രക്കാരന് ആ കോച്ചില്‍ കയറാനാകില്ലെന്നായിരുന്നു നിയമം. ടിക്കറ്റില്ലായാത്രക്കാരായി പരിഗണിച്ച് ഫൈനും ഈടാക്കിയിരുന്നു.

എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ ഇതിനു മാറ്റം വരും. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കൊല്ലത്തേക്ക് ബോര്‍ഡിങ് പോയിന്റ് മാറ്റിയ ശേഷം യാത്രികന് വേണമെങ്കില്‍ തിരുവനന്തപുരത്തു നിന്ന് തന്നെ കയറാം. ആ സീറ്റ്/ബര്‍ത്ത് ഒഴിവുണ്ടെങ്കില്‍ അതില്‍ തന്നെ കൊല്ലം വരെ യാത്രചെയ്യാം. ഇതിന് സാധാരണ നിരക്ക് മാത്രം നല്‍കിയാല്‍ മതി. അധിക നിരക്ക് ഈടാക്കില്ല. ഒഴിവില്ലെങ്കില്‍ മാത്രം അധിക നിരക്ക് നല്‍കിയാല്‍ മതി.