India

സ്മൃതി അമര്‍ രഹോ; ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും

ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാഷ്ട്രത്തിനു സമര്‍പ്പിക്കും. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, മൂന്നു സേനകളുടെയും തലവന്‍മാര്‍, കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യാ ഗേറ്റിനു സമീപം 500 കോടി ചെലവിലാണു യുദ്ധ സ്മാരകം നിര്‍മിച്ചത്. രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ സ്മരണയ്ക്കാണ് ആധുനിക രീതിയില്‍ യുദ്ധ സ്മാരകം നിര്‍മിച്ചിട്ടുള്ളത്. വീര സൈനികരോടുള്ള കടപ്പാട് പ്രകടിപ്പിക്കാനും സന്ദര്‍ശക മനസ്സുകളില്‍ രാജ്യസ്‌നേഹം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണു സ്മാരകം പൂര്‍ത്തിയാക്കിയത്. സ്വാതന്ത്ര്യത്തിനു ശേഷം യുദ്ധങ്ങളിലും മറ്റുമായി കൊല്ലപ്പെട്ട 22,500 ഇന്ത്യന്‍ സൈനികരുടെ സ്മരണയ്ക്കാണ് ഇതു നിര്‍മിച്ചത്.

രാജ്യം സ്വതന്ത്രമായത്തിനു ശേഷമുണ്ടായ യുദ്ധങ്ങളില്‍ വീരമൃത്യു വരിച്ചവരുടെ പേരുകള്‍ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍. ഏകദേശം 22500 പേരാണ് ഇക്കാലയളവില്‍ യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടത്.

ഒന്നാം ലോക മഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ- അഫ്ഗാന്‍ യുദ്ധത്തിലും കൊല്ലപ്പെട്ട സൈനികരുടെ സ്മരണയ്ക്ക് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഇന്ത്യാ ഗേറ്റിനു സമീപമാണു രാജ്യത്തിന്റെ അഭിമാനമായ യുദ്ധ സ്മാരകം നിര്‍മിച്ചിരിക്കുന്നത്. സ്മാരകത്തിന്റെ രൂപകല്‍പനയ്ക്ക് രാജ്യാന്തര തലത്തില്‍ മല്‍സരം സംഘടിപ്പിച്ചിരുന്നു. ചെന്നൈ കേന്ദ്രമായുള്ള കമ്പനിയുടെ രൂപകല്‍പനയാണ് സ്വീകരിച്ചത്. യുദ്ധ സ്മാരകത്തിലെ മതിലുകളില്‍ കൊല്ലപ്പെട്ട സൈനികരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ദേശീയ യുദ്ധ സ്മാരകത്തില്‍ സ്ഥാപിച്ച പ്രതിമകള്‍. മരണാന്തര ബഹുമതിയായി പരം വീര്‍ ചക്ര പുരസ്‌കാരം ലഭിച്ചിട്ടുള്ളവരുടെ പ്രതിമകളാണ് യുദ്ധ സ്മാരക സമുച്ചയത്തിലുള്ളത്.

രാജ്യത്തെ സേനാ വിഭാഗങ്ങളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. 1960ലാണ് ഇതിനായി ആദ്യം ആവശ്യമുയരുന്നത്. 2015ല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പദ്ധതി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ യുദ്ധകാലാടിസ്ഥാനത്തിലാണു പൂര്‍ത്തിയാക്കിയത്. യുദ്ധ സ്മാരകത്തിനു സമീപം പ്രിന്‍സസ് പാര്‍ക്കില്‍ യുദ്ധ മ്യൂസിയവും നിര്‍മിക്കുന്നുണ്ട്. രണ്ടിനെയും സബ്‌വേ വഴിയാണു ബന്ധിപ്പിക്കുക.