India

ഗെയ്റ്റ് വേ ഓഫ് ഇന്ത്യയെ മോടിപിടിപ്പിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

ചരിത്ര പ്രാധാന്യത്തിനും പഴമയ്ക്കും ഇളക്കം തട്ടാതെ ഗേറ്റ് വേ ഓഫ് ഇന്ത്യയെ കുറച്ച് കൂടി മനോഹരമാക്കാന്‍ ഒരുങ്ങുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ദക്ഷിണ മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അഭിമാന ചരിത്ര സ്മാരകമായ ഗേറ്റ് വെ ഓഫ് ഇന്ത്യ വൃത്തിയാക്കുവാനും കൂടുതല്‍ മോടി പിടിപ്പിക്കാനും ഗവര്‍ണ്ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവു അധ്യക്ഷനായി വ്യാഴാച വിളിച്ച് കൂട്ടിയ കമ്മറ്റിയിലാണ് തീരുമാനമായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നായിക്കും യോഗത്തില്‍ സന്നിഹിതനായിരുന്നു.

ഇതിനായി ബ്രിഹന്‍ മുംബൈ പ്രിന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ അജോയ് മെഹ്ത്തയോടും മറ്റ് എഞ്ചിനീയറുമാരോടും ഒരു മാസത്തിനുള്ളില്‍ ഇതിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി ആവിശ്യപ്പെട്ടിട്ടുണ്ട്.

കിംഗ് ജോര്‍ജ്ജ് അഞ്ചാമന്റെയും ക്വീന്‍ മേരിയുടെയും ഇന്ത്യ സന്ദര്‍ശനത്തിന്റെ ഓര്മയ്ക്കാണ് ഇരുപതാം നൂറ്റാണ്ടില്‍ ആര്‍ച്ച് മാതൃകയിലുള്ള ഈ മനോഹരമായ സ്മാരകം നിര്‍മിച്ചത് . അറബി കടലിനു അഭിമുഖമായി നില്‍ക്കുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് തറക്കല്ലിടുന്നത് 1913 മാര്‍ച്ച് 31 നാണ്.അന്ന് പണിതുടങ്ങിയെങ്കിലും 1924 നാണ് ഗേറ്റ് ഇന്ന് കാണുന്ന തരത്തില്‍ പൂര്‍ത്തീകരിക്കാനായത്. ഇന്ത്യന്‍-സരസെനിക്ക് നിര്‍മ്മാണ ശൈലിയിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഗേറ്റ് വേ ഓഫ് ഇന്ത്യ നവീകരിക്കുന്നതോടെ ഈ ചരിത്ര സ്മാരകം കാണാന്‍ കൂടുതല്‍ സഞ്ചാരികളെത്തുമെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.