India

വസന്തം വിരിയിച്ച് മുഗള്‍ ഗാര്‍ഡന്‍; പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ പ്രവേശനം

രാജ്യതലസ്ഥാനത്തേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മുഗള്‍ ഗാര്‍ഡന്‍ ഒരുങ്ങി. വിദേശ പൂക്കളാണ് ഇത്തവണയും രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡനിലെ പ്രധാന ആകര്‍ഷണം. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനവും ഇത്തവണ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാഷ്ട്രപതി ഭവന്റെ ആത്മാവാണ് മുഗള്‍ ഗാര്‍ഡന്‍. മുന്നൂറ്റിയമ്പത് ഏക്കറുള്ള രാഷ്ട്രപതി ഭവനില്‍ പതിനഞ്ചേക്കര്‍ വിശാലതയിലാണ് അപൂര്‍വ പുഷ്പങ്ങളുടെ ഈ ഉദ്യാനം.

ടുലിപ് പൂക്കളാണ് ഏറ്റവും ആകര്‍ഷണം. ചുവപ്പ്, വെള്ള, ചുവപ്പ് കലര്‍ന്ന മഞ്ഞ, പിങ്ക, പര്‍പ്പിള്‍ നിറത്തിലുള്ള തുളിപ് പുഷ്പങ്ങളാണ് ഉദ്യാനത്തിലുള്ളത്. ജപ്പാന്‍ പൂവായ ഡബിള്‍ സ്‌ട്രോക്കാണ് ഇത്തവണത്തെ പുതിയ അതിഥി.

രാഷ്ട്രപതി ഭവന്റെ ഹൃദയഭാഗത്തെ മനോഹരമാക്കുന്ന ഉദ്യാനം വിഖ്യാത വാസ്തുശില്‍പി സര്‍ എഡ്വിന്‍ ല്യുട്ടെന്‍സാണ് രൂപകല്‍പ്പന ചെയ്തത്. ശൈത്യത്തിലും വസന്തത്തിലും വിരിയുന്ന വിവിധ ദേശങ്ങളിലെ പൂക്കളെ മനസിലാക്കാനും ആസ്വദിക്കാനും സന്ദര്‍ശകര്‍ക്കുള്ള അപൂര്‍വാവസരമാണ് മുഗള്‍ ഗാര്‍ഡനിലെ ഉദ്യാനോല്‍സവം.

പ്രധാന ഉദ്യാനങ്ങള്‍ക്കു പുറമെ ഔഷദോധ്യാനം, നക്ഷത്രോദ്യാനം, ആത്മീയോദ്യാനം, സംഗീതോദ്യാനം എന്നിവയും കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കും

ഇന്ന് മുതല്‍ 10 വരെ പൊതുജനങ്ങള്‍ക്ക് രാഷ്ട്രപതി ഭവനിലെത്തി ഉദ്യാനത്തിന്റെ ഭംഗി ആസ്വദിക്കാം. രാവിലെ 9.30 മുതല്‍ വൈകീട്ട് 4 വരെയാണ് സന്ദര്‍ശന സമയം.
തിങ്കളാഴ്ചയും മറ്റു സര്‍ക്കാര്‍ അവധി ദിനങ്ങളിലും ഉദ്യാനത്തില്‍ സന്ദര്‍ശനം അനുവദിക്കില്ല. മാര്‍ച്ച് 11 ന് രാവിലെ 11 മുതല്‍ വൈകീട്ട് 6 വരെ കാഴ്ച വൈകല്യമുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പ്രസിഡന്‍ഷ്യല്‍ എസ്റ്റേറ്റിലെ ഗേറ്റ് നമ്പര്‍ 35 വഴിയായിരിക്കും പൊതുജനങ്ങള്‍ക്ക് പ്രവേശനം. രാഷ്ട്രപതി ഭവനിലേക്കുള്ള നോര്‍ത്ത് അവന്യൂ അടച്ചിടും.