Kerala

മുനമ്പം മുസിരിസ് ബീച്ച് ഇനി ഭിന്നശേഷി സൗഹൃദ ബീച്ച്

അഴിമുഖം തൊട്ടടുത്തു കാണാന്‍ ഇനി ഭിന്നശേഷിക്കാര്‍ക്കും അവസരം .മുനമ്പം മുസരിസ് ബീച്ചിലാണ് ഇത്തരക്കാര്‍ക്കു തീരത്തേക്ക് എത്താന്‍ റാംപ് ഒരുക്കിയിരിക്കുന്നത്. യു എന്‍ ഹാബിറ്റാറ്റ് ഗ്ലോബല്‍ പബ്ലിക് സ്‌പേസ് പ്രോഗ്രാമിന്റെ പിന്തുണയോടെ ഇസാഫ്, ലിവബിള്‍ സിറ്റീസ് ഇന്ത്യ, ഡി ടി പിസി എന്നിവ ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ മുഹമ്മദ് സഫിറുല്ലയും മറ്റ് ഉദ്യോഗസ്ഥരും നിര്‍മാണപുരോഗതി വിലയിരുത്താനായി ബീച്ചിലെത്തിയിരുന്നു.19 മീറ്റര്‍ നീളത്തിലാണു റാംപ് .2 മീറ്റര്‍ വീതിയുമുണ്ട്.

തീരത്തുനിന്നു കടലിലേക്കു നീളത്തില്‍ പുലിമുട്ടുള്ള ബീച്ചാണു മുനമ്പത്തേത്. ടൈല്‍ പാകി മനോഹരമാക്കിയിട്ടുള്ള ഈ പാതയിലൂടെ തീരവും കടന്നു കടലിലേക്കു കുറച്ചു കൂടി കടന്നുചെല്ലാനും അഴിമുഖത്തിന്റെ ദൃശ്യങ്ങള്‍ കൂടുതല്‍ അടുത്ത് ആസ്വദിക്കാനും കഴിയും. റാംപ് വരുന്നതോടെ ഈ സൗകര്യം ഭിന്നശേഷിക്കാര്‍ക്കും ലഭിക്കുമെന്നതാണു നേട്ടം. പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ഈ പ്രദേശത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 30 ഓളം പേരെ ഉള്‍പ്പെടുത്തി ഒരു മൈന്‍ഡ് ക്രാഫ്റ്റ് പരിപാടിയും ബന്ധപ്പെട്ടവര്‍ നടത്തിയിരുന്നു.

ബീച്ച് വികസനത്തിനായി നടപ്പാക്കേണ്ട പദ്ധതികള്‍ നിര്‍ദേശിക്കാനാണു പങ്കെടുത്തവരോടു നിര്‍ദ്ദേശിച്ചത്. ഒട്ടേറെ പുതുമയാര്‍ന്ന നിര്‍ദേശങ്ങള്‍ ഇതില്‍ നിന്നും ലഭിച്ചു. അവയില്‍ നിന്നും റാംപ് നിര്‍മാണം തിരഞ്ഞെടുക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മാതൃകയും വഴികാട്ടിയും ആവുകയെന്ന ലക്ഷ്യവും പദ്ധതിക്കു പിന്നിലുള്ളതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഉദ്ഘാടനം വൈകാതെ നടക്കും.