Kerala

കൊടുങ്ങല്ലൂരിന്റെ ആകാശക്കാഴ്ചകള്‍ ഇനി പറന്ന് ആസ്വദിക്കാം

അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ചില്‍ കൊടുങ്ങല്ലൂരിന്റെ ആകാശക്കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ പുതിയ സംവിധാനങ്ങള്‍ ഒരുങ്ങുന്നു.


സംസ്ഥാനത്ത് പാരാഗ്ലൈഡിങ്ങിന് ഏറ്റവും അനുയോജ്യമായ ഏക ബീച്ച് അഴീക്കോടാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാരാഗ്ലൈഡിങ്ങ് സ്ഥിരം സംവിധാനമാക്കുന്നതിനായി സ്ഥലം എം എല്‍ എ ഇ. ടി ടൈസന്റെ നേതൃത്വത്തില്‍ ഡി എം സി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. 200 മീറ്ററോളം ദൂരത്തില്‍ ഇതിനായി ലാന്‍ഡിങ് സ്ഥലം ഒരുക്കിയിട്ടുണ്ട്. പൊതു അവധി ദുവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വിനോദസഞ്ചാരികള്‍ക്കായി ആകാശക്കാഴ്ച കാണാന്‍ സൗകര്യമൊരുക്കുന്നത്.

കടവും കായലും ഒന്നിക്കുന്ന അഴിമുഖവും ചീനവലകളും കടപ്പുറമാകെ നിറഞ്ഞു നില്‍ക്കുന്ന ചൂളമരക്കാടുകളും മറ്റു ബീച്ചുകളില്‍ നിന്ന് അഴീക്കോടിനെ വ്യത്യസ്തമാക്കുന്നത്. കേരളത്തില്‍ ഏറ്റവും വിസ്തൃതിയേറിയ മണല്‍പ്പരപ്പുള്ള ബീച്ചും ഇവിടെയാണെന്നുള്ളത് പാരാഗ്ലൈഡിങ്ങിന് തുണയാകുന്നു.

ട്രിച്ചൂര്‍ ഫയറിങ് ക്ലബിന്റെ നേതൃത്വത്തില്‍ രണ്ടുദിവസങ്ങളിലായി നടന്ന പാരാഗ്ലൈഡിങ് പ്രദര്‍ശനം ഇ ടി ടൈസണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് മന്‍മോഹന്റെ നേതൃത്വത്തില്‍ പൈലറ്റുമാരായ സുനില്‍ ഹസന്‍, ഇബ്രാഹിം ജോണ്‍, ഇഷാം തിവാരി, ഹരിദാസന്‍, മുഹമ്മദ് എന്നിവരാണ് പ്രദര്‍ശനം നടത്തിയത്.