Middle East

ഡ്രൈവറില്ലാ ടാക്‌സി പരീക്ഷണ ഓട്ടം തുടങ്ങി

യു.എ.ഇ. യുടെ ആദ്യ ഡ്രൈവറില്ലാടാക്‌സി പരീക്ഷണ ഓട്ടം തുടങ്ങി. ദുബൈ
സിലിക്കണ്‍ ഒയാസിസിലാണ് ഡ്രൈവറില്ലാ ടാക്‌സി അടുത്ത മൂന്ന് മാസത്തേക്ക് സവാരി നടത്തുക. എന്നാല്‍ യാത്രക്കരെ കയറ്റാന്‍ ഇനിയും തുടങ്ങിയിട്ടില്ല.

നിശ്ചിത പാതയിലൂടെ പരീക്ഷണഓട്ടം നടത്തുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയായാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഡ്രൈവറില്ലാ ടാക്സിയുടെ സേവനം വ്യാപിപ്പിക്കും.

ഏറ്റവുംമികച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ടാക്‌സിയില്‍ ഒരുക്കിയിരിക്കുന്നത്. വാഹനം നിയന്ത്രിക്കാനും, അപകടം ഒഴിവാക്കാനും, റോഡ് കാണാനും, ഗതാഗതതടസ്സം മനസ്സിലാക്കാനും സഹായിക്കുന്ന സെന്‍സറുകളും ക്യാമറകളും ഘടിപ്പിച്ചിട്ടുണ്ട്. മണിക്കൂറില്‍ 35 കി.മീറ്റര്‍ സഞ്ചരിക്കുന്ന ടാക്‌സിയില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാം. കഴിഞ്ഞ ജൈറ്റക്‌സ് സാങ്കേതികവാരത്തിലാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ആദ്യമായി ഡ്രൈവറില്ലാ ടാക്സി അവതരിപ്പിച്ചത്.

ദുബായ് മെട്രോ, ദുബായ് ട്രാം തുടങ്ങിയ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പട്ടികയിലേക്ക് ഡ്രൈവറില്ലാ ടാക്സി കൂടിയെത്തുന്നത് പൊതുഗതാഗതം ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്.