Middle East

മരുഭൂവിലൊരു പ്രണയതടാകം

പ്രവാസ ജീവിതത്തിലെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്ന് മാറിയിരിക്കാന്‍ പ്രവാസികള്‍ക്കായി പുതിയൊരിടം. യു എ ഇ സന്ദര്‍ശകരുടെ മനം മയക്കുന്ന കാഴ്ചയാണ് മരുഭൂവിലെ പ്രണയ തടാകം.


മരുഭൂമിയുടെ ഒത്തനടുവിലാണ് ഇതെന്നത് ഇതിന്റെ ദൃശ്യഭംഗിയും കാവ്യഭംഗിയും ഉയര്‍ത്തുന്നു. പ്രണയതടാകമെന്നാണ് ഇതിനിട്ടിരിക്കുന്ന പേരെങ്കിലും പ്രണയിക്കുന്നവര്‍ക്ക് മാത്രം പോയിരുന്ന് കാഴ്ചകള്‍ ആസ്വദിച്ച് മടങ്ങാവുന്ന ഒരിടമായല്ല ഇതിന്റെ നിര്‍മിതി. കായികാഭ്യാസങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവര്‍ക്കും മൃഗസ്‌നേഹികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യമായതെല്ലാം ഇവിടെയുണ്ട്.

രണ്ട് മരക്കൊമ്പുകള്‍ക്കുനടുവില്‍ മരപ്പാളിയില്‍ ‘ലവ് ലേക്ക്’ എന്നെഴുതി തൂക്കിയ ബോര്‍ഡാണ് സന്ദര്‍ശകരെ സ്വീകരിക്കുക. പ്രാപ്പിടിയന്മാരും വേട്ടപ്പരുന്തുകളും മുതല്‍ താറാവുകൂട്ടങ്ങളും അരയന്നങ്ങളും വരെയുള്ള 150-ല്‍ അധികം പക്ഷിവര്‍ഗം ഇവിടെയുണ്ട്. തടാകത്തിന്റെ വശങ്ങളില്‍നിന്നുള്ള ചെറുവെള്ളച്ചാട്ടങ്ങളില്‍ ഇവയെല്ലാം വെള്ളം കുടിക്കാനെത്തുന്ന കാഴ്ച ഓരോ സന്ദര്‍ശകനും മറക്കാനാവാത്തതായിരിക്കും.

നിരവധി ദേശാടനപ്പക്ഷികളുടെയും താവളമാണ് ഈ കേന്ദ്രം. പലതരം മത്സ്യങ്ങളും തടാകത്തിലുണ്ട്. സന്ദര്‍ശകര്‍ക്ക് നിറക്കാഴ്ചകള്‍ സമ്മാനിക്കുന്ന ജപ്പാനീസ് ഓറഞ്ച് മീനും സ്വര്‍ണമീനുകളുമെല്ലാം ഇതിലുള്‍പ്പെടും.

നാല് വ്യത്യസ്ത ഇടങ്ങളാണ് സന്ദര്‍ശകര്‍ക്ക് വിശ്രമിക്കാനായി ഒരുക്കിയിട്ടുള്ളത്. ഇരുപതോളം പ്രകൃതിസൗഹാര്‍ദ ഇരിപ്പിടങ്ങളും സന്ദര്‍ശകര്‍ക്കായുണ്ട്. ബാര്‍ബെക്യൂ ചെയ്യാനായി അടുപ്പുകളോടുകൂടിയ പ്രത്യേക ഇടവും ഇവിടെയുണ്ട്.

ഇതിനോടുചേര്‍ന്ന് സൂര്യകാന്തിപ്പൂക്കളും ഒലിവ് മരങ്ങളും ചേര്‍ന്ന് നില്‍ക്കുന്ന നടവഴികളിലൂടെ ഒരു നടത്തവുമാകാം. ഏഴ് കിലോമീറ്ററില്‍ മൂന്നുനിരയിലായി റബ്ബര്‍ പതിച്ച ട്രാക്കും ഇതിനോട് ചേര്‍ന്നുണ്ട്. ഓടാനും നടക്കാനും സൈക്കിള്‍ സവാരിക്കുമായുള്ളതാണ് ഈ ഭാഗം.

തടാകത്തോട് ചേര്‍ന്ന് നിരവധി മരങ്ങളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ആകാശക്കാഴ്ചയില്‍ ഇംഗ്ലീഷില്‍ ‘ലവ്’ എന്നെഴുതിയത് പോലെയാണ് ഈ മരക്കൂട്ടം ദൃശ്യമാവുക. പക്ഷികളുടെ പാട്ടുകളും കേട്ട് അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍ ഫോട്ടോകളെടുക്കാന്‍ പരസ്പരം സ്‌നേഹിക്കുന്നവരെ മാടിവിളിക്കുകയാണ് ദുബായിലെ പുതിയ അദ്ഭുത നിര്‍മിതിയായ പ്രണയ തടാകം.

അല്‍ ഖുദ്റ തടാകത്തിനടുത്തുനിന്ന് പത്തുമിനിറ്റ് അല്‍ സലാം മരുഭൂമിയിലൂടെ യാത്രചെയ്താല്‍ 5,50,000 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന പ്രണയതടാകത്തിനരികില്‍ എത്തിച്ചേരാം. 16,000 ഒലീവ് മരങ്ങളാണ് ഇവിടെ വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഇതോടൊപ്പം മരുഭൂമിയിലെ സ്ഥിരസാന്നിദ്ധ്യമായ ഗാഫ് മരമുള്‍പ്പെടെ പല ഇനങ്ങളിലുള്ള എട്ട് ലക്ഷത്തോളം ചെടികളും ഇവിടെ പരിപാലിക്കപ്പെടുന്നുണ്ട്. ആഴ്ചയില്‍ ആയിരത്തോളവും വാരാന്ത്യങ്ങളില്‍ മൂവായിരത്തോളവും സന്ദര്‍ശകര്‍ എത്തുന്ന ഇവിടം അധികം വൈകാതെതന്നെ സന്ദര്‍ശകരുടെ ഇഷ്ടയിടമായി മാറും.