Kerala

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോറിക്ഷ വരുന്നു

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോറിക്ഷ വരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍.) ആണ് നിര്‍മാതാക്കള്‍. ഒരുമാസത്തിനകം വിപണിയിലെത്തും. പുണെയിലെ ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനുള്ള പരിശോധനകള്‍ അന്തിമഘട്ടത്തിലാണ്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ വാഹനം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കെ.എ.എല്‍. നെയ്യാറ്റിന്‍കര ആറാലുംമൂടിലെ പ്ലാന്റില്‍ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

സര്‍ക്കാരിന്റെ പുതിയ വൈദ്യുതിനയത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ഇനി ഇ-ഓട്ടോറിക്ഷകള്‍ക്കുമാത്രമേ പെര്‍മിറ്റ് നല്‍കു. ഈ സാധ്യത മുതലെടുക്കാനുള്ള ശ്രമത്തിലാണ് കെ.എ.എല്‍.

മൂന്നുപേര്‍ക്ക് യാത്രചെയ്യാവുന്ന ഒട്ടേറിക്ഷയില്‍ ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ തദ്ദേശിയമായി നിര്‍മിച്ച ബാറ്ററിയും രണ്ട് കെ.വി. മോട്ടോറുമാണുള്ളത്. ബാറ്ററിക്ക് അഞ്ചു വര്‍ഷത്തെ ആയുസ്സുണ്ട്. മൂന്നുമണിക്കൂര്‍കൊണ്ട് പൂര്‍ണ ചാര്‍ജാകും. ഒറ്റ ചാര്‍ജിങ്ങില്‍ പരമാവധി 120 കിലോമീറ്റര്‍ ഓടിക്കാം. പരമാവധി വേഗം 55 കിലോമീറ്ററും ഒരുകിലോമീറ്റര്‍ ഓടിക്കാന്‍ 50 പൈസയുമാണ് ചെലവ്. 295 കിലോയാണ് ഭാരം.

ഇ-ഓട്ടോറിക്ഷയിലൂടെ കെ.എ.എല്ലിന് പൊതുവിപണി പിടിക്കാന്‍ കഴിയുമെന്ന് മാനേജിങ് ഡയറക്ടര്‍ എ. ഷാജഹാന്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വൈദ്യുതി നയത്തെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സംഘടിപ്പിച്ച ശില്‍പ്പശാലയ്ക്കിടെയാണ് വാഹനം ആദ്യമായി പൊതുവേദിയില്‍ എത്തിച്ചത്. മന്ത്രി ഇ.പി. ജയരാജന്‍ ഇ-ഓട്ടോറിക്ഷയില്‍ യാത്രചെയ്തു.

അന്തിമവില നിശ്ചയിച്ചിട്ടില്ലെങ്കിലും ഏകദേശം 2.10 ലക്ഷം രൂപയ്ക്ക് അടുത്തായിരിക്കും വില. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള 30,000 രൂപ കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡി ലഭിക്കും. ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് പെട്ടെന്ന് നഗര പെര്‍മിറ്റ് ലഭിക്കും.