Kerala

സംസ്ഥാനത്ത് ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ചൊരുക്കി ആലപ്പുഴ

തടസങ്ങളില്ലാതെ ഉല്ലാസം വാഗ്ദാനം ചെയ്ത് ഭിന്നശേഷിക്കാരെ സ്വാഗതം ചെയ്ത് ആലപ്പുഴ ബീച്ച്. സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ചായി തീരുന്നതിന്റെ ഭാഗമായി ഭിന്നശേഷി ദിനാചരണ വേദിയില്‍ ബീച്ചില്‍ ക്രമീകരിച്ച ആദ്യഘട്ട റാംപിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് സുഹാസ് നിര്‍വഹിച്ചു.

ദേശീയ ആരോഗ്യ ദൗത്യം, പാലിയേറ്റീവ് കെയര്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, അഗ്‌നിരക്ഷാ സേന, നഗരസഭ, മെഡിക്കല്‍ കോളജ് സ്റ്റുഡന്റ്‌സ് യൂണിയന്‍, വീല്‍ ചെയര്‍ യൂസേഴ്‌സ് അസോസിയേഷന്‍, ആ ആം ഫോര്‍ ആലപ്പി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച തുകയില്‍ നിന്ന് ആലപ്പുഴ ജില്ലയ്ക്ക് ആദ്യഘട്ടത്തില്‍ അനുവദിച്ച് 58 ലക്ഷം രൂപ ചിലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

ചക്രക്കസേരകള്‍, ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക വിശ്രമ മുറികള്‍, ശുചിമുറികള്‍, റാംപുകള്‍, ബ്രെയില്‍ ലിപിയിലുള്ള ബോര്‍ഡുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. കൂടാതെ ജില്ലയില്‍ മാരാരിക്കുളം, തോട്ടപ്പള്ളി ബീച്ച്, പുന്നമട ഫിനിഷിങ് പോയിന്റ് എന്നിവടങ്ങളിലും ഭിന്നശേഷി സൗഹൃദമാകുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി എം മാലിന്‍ ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു.

ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ ബീച്ച് റോഡില്‍ നിന്ന് കടലിലേക്കൊരുക്കിയ റാമ്പിലൂടെ ഇറങ്ങി. കളക്ടര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സബ് കലക്ടര്‍ കൃഷ്ണതേജ, ഡോ. രാധാകൃഷ്ണന്‍, എന്‍. അനിതാകുമാരി, അബ്ദുള്ള ആസാദ്, എം. മാലിന്‍, അനൂപ് എസ് എന്നിവര്‍ പങ്കെടുത്തു.