Kerala

ബന്ദിപ്പൂർ: മേൽപ്പാല നിർമ്മാണചെലവിന്റെ 50% സംസ്ഥാനം വഹിക്കും

ബന്ദിപ്പൂർ-വയനാട് മേഖലയിലെ രാത്രികാല യാത്രാനിരോധനത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ദേശീയപാത 212ൽ മേൽപ്പാലങ്ങൾ പണിയുന്നത് ഉൾപ്പെടെയുള്ള ചെലവിന്റെ 50 ശതമാനം തുക സംസ്ഥാന സർക്കാർ വഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകി.

ഏകദേശം 450-500 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അന്തിമമായ ചെലവ് വിശദമായ സർവെയ്ക്കും മേൽപ്പാലത്തിന്റെയും റോഡ് വികസനത്തിന്റെയും വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയ ശേഷം കണക്കാക്കും.

കർണ്ണാടകയിലെ കൊള്ളെഗൽ മുതൽ മൈസൂർ വഴി കോഴിക്കോടുവരെ 272 കിലോമീറ്റർ ദൂരത്തിലുള്ള ദേശീയ പാത 212 (പുതിയ നമ്പർ എൻഎച്ച് 766) ൽ ബന്ദിപ്പൂർ-വയനാട് ദേശീയപാർക്ക് വഴിയുള്ള രാത്രികാല യാത്രാനിരോധനത്തിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി സുപ്രീംകോടതി നിയമിച്ച കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത മന്ത്രാലയം മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അംഗീകരിച്ചതായി സുപ്രീംകോടതിയിൽ അറിയിക്കും.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയാണ് ദേശീയ പാതയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്തുക.
15 മീറ്റർ വീതി വരുന്ന റോഡിൽ ഒരു കിലോമീറ്റർ നീളത്തിലുള്ള അഞ്ച് മേൽപ്പാതകളാണ് ഉദ്ദേശിക്കുന്നത്. മേൽപ്പാതകളുടെ അടിഭാഗത്ത് വരുന്ന നിലവിലുള്ള റോഡ് ഫോറസ്റ്റ് ലാൻഡ്‌സ്‌കേപ്പായി വന്യമൃഗങ്ങൾക്ക് സഞ്ചരിക്കാൻ തടസ്സമില്ലാത്ത രീതിയിൽ തയ്യാറാക്കും. ഇപ്രകാരം വനപ്രദേശത്തിൽ ഉൾക്കൊള്ളിക്കുന്ന സ്ഥലത്തിന് ആനുപാതികമായ സ്ഥലം സംസ്ഥാന വനം വകുപ്പ് വിട്ടുനൽകേണ്ടതാണ്.

രാത്രികാല യാത്രാനിരോധനം മൂലം വിവിധ മേഖലയിലെ ജനങ്ങൾക്ക് അനുഭവപ്പെടുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് വേഗം ഇതിനൊരു പരിഹാരം കാണുകയാണ് സർക്കാരിന്റെ ലക്ഷ്യം എന്ന് ഗതാഗതവകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. നടപ്പുസാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ ഇതിനാവശ്യമായ തുക വകയിരുത്തുന്നതിന് സംസ്ഥാന ആസൂത്രണ ബോർഡിനോട് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.