Adventure Tourism

അഗസ്ത്യാർകൂടത്തിൽ വനിതകള്‍ക്ക് ട്രക്കിങ്ങിനുള്ള വിലക്ക് നീക്കി

അഗസ്ത്യാർകൂടത്തിൽ വനിതകള്‍ക്ക് ഏർപ്പെടുത്തിയ ട്രക്കിങ്ങിനുള്ള വിലക്ക് കേരളാ ഹൈക്കോടതി നീക്കി. ട്രെക്കിങ്ങ് അനുവദനീയമായിരിക്കുന്ന അഗസ്ത്യാർകൂടമലനിരകളിൽ ലിംഗ വിവേചനം പാടില്ല എന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് അനു ശിവരാമൻ വിലക്ക് നീക്കിയത്.

സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമല. ദക്ഷിണ കൈലാസം എന്ന് പുകള്‍പെറ്റ അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവിറക്കിയത് വനം വകുപ്പായിരുന്നു. വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സ്ത്രീകളും 4 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും അപേക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. മുന്‍ വര്‍ഷം സ്ത്രീകളെ വിലക്കിയുള്ള സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേമുയര്‍ന്നപ്പോള്‍ വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെട്ട് തിരുത്തി. എന്നാല്‍ സമയപരിധി തീര്‍ന്നതിനാല്‍ സ്ത്രീകള്‍ക്ക് യാത്രചെയ്യാനായില്ല.

കൊടും വനത്തിലൂടെ രണ്ട് ദിവസം നീളുന്ന 38 കിലാ മീറ്റര്‍ കഠിനയാത്ര സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഒപ്പം വന്യമൃഗങ്ങളുടെ ഭീഷണിയുണ്ടെന്നുമാണ് വനംവകുപ്പ് വിശദീകരിക്കുന്നത്. അഗസ്ത്യമുനിയുടെ പ്രതിഷ്ഠ മുകളിലുണ്ട്, അദ്ദേഹം ബ്രഹ്മചാരിയായിരുന്നു; അതുകൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തത് എന്നൊരു വാദവും ഉണ്ട്.