Middle East

ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസിന് യുഎഇയിൽ അംഗീകാരം

ഇന്ത്യൻ ലൈസന്‍സ് യുഎഇ അംഗീകരിക്കാൻ ധാരണയായതായി യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റ് യുഎഇയിൽ പാസായാലാകും അംഗീകാരം കിട്ടുക. അബുദാബിയിൽ നടന്ന രണ്ടാമത് ഇന്ത്യാ-യുഎഇ സ്ട്രാറ്റജിക് കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഷെയ്ഖ് നഹ്യാൻ.

സഹകരണത്തിന്റെ പുത്തൻ മേഖലകളിൽ ശ്രദ്ധയൂന്നി നേട്ടം ഉണ്ടാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളുടെയും വികസനത്തിൽ പരസ്പരം പങ്കാളികളാകാമെന്നതാണ് നേട്ടമെന്ന് യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു.

ഇരുരാജ്യങ്ങളിലെയും നിക്ഷേപസാധ്യതകൾ തുറന്നിട്ട സമ്മേളനത്തിൽ എണ്ണ, ഊർജ മേഖലകളിലടക്കം കൂടുതൽ സഹകരണത്തിനും ധാരണയായി. രാജ്യാന്തര നിലവാരത്തിലുള്ള ഡ്രൈവിങ് പരിശീലനം മൂലം ഇന്ത്യൻ ലൈസൻസ് യുഎഇയിൽ അംഗീകരിക്കാൻ ധാരണയായിട്ടുണ്ടെന്ന മന്ത്രിയുടെ പ്രഖ്യാപനവും ശ്രദ്ധേയമായി.

ഇന്ത്യയിൽ ഇല്ലാത്ത ഒരു ടെസ്റ്റിന് മാത്രം യുഎഇയിലെത്തി ഹാജരായാൽ മതിയെന്നാണ് പുതിയ തീരുമാനം.അബുദാബിയിലെ എണ്ണ, ഊർജ ഉൽപാദന മേഖലകളിൽ ഇന്ത്യൻ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്താൻ ധാരണയായിട്ടുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി സൂചിപ്പിച്ചു.

ലോവർ സക്കം എണ്ണപ്പാടത്തിൽനിന്ന് വർഷത്തിൽ 15 ലക്ഷം ടൺ ബാരൽ എണ്ണ 40 വർഷത്തേക്ക് ഇന്ത്യയ്ക്ക് നൽകാൻ ധാരണയായിട്ടുണ്ടെന്നും പറഞ്ഞു.റിക്രൂട്മെൻറ് നടപടികൾ സുതാര്യമാക്കാൻ യുഎഇയുമായി ചേർന്ന് ഇന്ത്യ സ്കിൽ മാപ്പിങ് പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നതായി ഇന്ത്യൻ സ്ഥാനപതി വെളിപ്പെടുത്തി. ഇതനുസരിച്ച് വിദഗ്ധരായ തൊഴിലാളികളെ വാർത്തെടുത്ത് പരിശീലനം നൽകി യുഎഇയിലെത്തിക്കും.

വിദേശ നിക്ഷേപകർക്ക് ഇന്ത്യയിൽ നേരിടേണ്ടിവന്നിരുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ അവയെല്ലാം പരിഹരിച്ചതായി ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എംഎ യൂസഫലി ചൂണ്ടിക്കാട്ടി. ടൈംസ് സ്ട്രാറ്റജിക് സൊല്യൂഷൻസ് പ്രസിഡന്റു ദീപക് ലാംബ, രാജ്യാന്തര നിക്ഷേപക കൌൺസിൽ സെക്രട്ടറി ജനറൽ ജമാൽ അൽ ജർവാൻ തുടങ്ങി വിവിധ രംഗങ്ങളിലെ 50ഓളം വിദഗ്ധരും 400ലേറെ വ്യവസായ പ്രമുഖരുംസമ്മേളനത്തിൽ പങ്കെടുത്തു.