Auto

എംഎഫ് ഹുസൈന്‍റെ കാര്‍ ലേലത്തില്‍ വിറ്റുപോയത് 17.74 ലക്ഷം രൂപയ്ക്ക്

ചിത്രകാരന്‍ എം എഫ് ഹുസൈന്‍ ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തില്‍ വിറ്റുപോയത് 17.74 ലക്ഷം രൂപയ്ക്ക്. ഹുസൈന്‍ ഉപയോഗിച്ചിരുന്ന 1937 മോഡല്‍ മോറിസ് 8 വിന്‍റേജ് ബ്രിട്ടീഷ്  കാര്‍ ഓണ്‍ലൈന്‍ ലേലത്തിലാണ് വിറ്റത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസുകാരനാണ് മോറിസ് 8 സ്വന്തമാക്കിയത്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തുന്ന ആസ്റ്റാഗുരു എന്ന കമ്പനിയായിരുന്നു ഓണ്‍ലൈന്‍ ലേലത്തിന്‍റെ സംഘാടകര്‍. 8-12 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഏകദേശ മൂല്യം കണക്കാക്കിയിരുന്നത്.

1991 മുതലാണ് മോറിസ് 8 എംഎഫ് ഹുസൈന്‍റെ കുടുംബത്തിന്‍റെ ഭാഗമായത്. ഗ്രേ-ബ്ലാക്ക് നിറമായിരുന്നു ഹുസൈന്‍ ഉപയോഗിച്ചിരുന്ന കാലത്ത് ഈ മോറിസിന്. 2011 ല്‍ അദ്ദേഹം മരിച്ച ശേഷം പിന്നീട് റീ പെയന്റ് ചെയ്ത് ബീജ്-ബ്ലാക്ക് നിറത്തിലേക്ക് മാറ്റി. അദ്ദേഹത്തിന്‍റെ മുംബൈയിലെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു വാഹനം.

1935 മുതല്‍ 1948 വരെയുള്ള കാലയളവിലാണ് മോറിസ് 8 മോഡല്‍ കമ്പനി നിര്‍മിച്ചിരുന്നത്. ഫോര്‍ഡ് മോഡല്‍ Y ക്ക് ലഭിച്ച ജനപ്രീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു മോറിസ് 8 പുറത്തിറങ്ങിയത്.

ഹുസൈന്‍റെ ഈ വാഹനം ഇപ്പോഴും വര്‍ക്കിങ് കണ്ടീഷനാണ്. പുതിയ നിറം പൂശിയതല്ലാതെ എണ്‍പത് വയസ് പിന്നിട്ട മോറിസിന്റെ ഒരു പാര്‍ട്ട്‍സ് പോലും ഇതുവരെ മാറ്റേണ്ടിവന്നിട്ടില്ലെന്നതാണ് കൗതുകം.

ഓണ്‍ലൈനിലൂടെ ഇന്ത്യയിലെ ആദ്യ വിന്റേജ് കാര്‍ ലേലമായിരുന്ന ഇത്.  മോറിസിന് പുറമേ 1947 മോഡല്‍ റോള്‍സ് റോയ്‌സ് സില്‍വര്‍ റെയ്ത്ത്, 1960 മോഡല്‍ അംബസിഡര്‍ മാര്‍ക്ക് 1, 1936 മോഡല്‍ ക്രൈസ്‌ലര്‍ എയര്‍സ്ട്രീം തുടങ്ങി പത്തോളം വാഹനങ്ങള്‍ ഓണ്‍ലൈന്‍ വിന്റേജ് ലേലത്തിനെത്തിയിരുന്നു.