Kerala

തിരുവനന്തപുരത്ത് എത്തിയാല്‍ കാണാം അന്താരാഷ്ട്ര ബഹിരാകാശ നിലയം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഒരാഴ്ച കാണാനുള്ള സുവര്‍ണാവസരമാണ് കേരളത്തിലെ വാനനിരീക്ഷകര്‍ക്ക് കൈവന്നിരിക്കുന്നത്. രാത്രികാലങ്ങളില്‍ രണ്ട് മിനിറ്റ് മുതല്‍ 4 മിനിറ്റ് വരെ തിരുവനന്തപുരത്ത് സ്‌പേസ് സ്റ്റേഷന്‍ ദൃശ്യമാകും.

വെള്ളിയാഴ്ചയോടെ കേരളത്തിന്റെ ആകാശത്ത് നിന്നും സ്‌പേസ് സ്റ്റേഷന്‍ മാറുമെന്നും നാസ അറിയിച്ചിട്ടുണ്ട്. നിലയത്തിന്റെ സോളാര്‍ പാനലുകളിലെ വെളിച്ചം ഭൂമിയിലേക്ക് പ്രതിഫലിക്കുന്നതാണ് ആകാശക്കാഴ്ചയില്‍ വ്യക്തമാവുക.

പകല്‍ സമയത്ത് നിലയത്തെ കാണാമെങ്കിലും രാത്രിയാണ് കൂടുതല്‍ ദൃശ്യമാവുക. തീവ്രപ്രകാശത്തോടെ കടന്നുപോകുന്ന നിലയം ഇന്ന് രാത്രി 7.25 ന് രണ്ട് മിനിറ്റ് നേരവും നാളെ രാവിലെ 5.18 ന് നാല് മിനിറ്റും ദൃശ്യമാകും.

വടക്ക് പടിഞ്ഞാറ് ഭാഗത്തായി പ്രത്യക്ഷപ്പെടുന്ന നിലയത്തെ കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കുമെങ്കിലും മ്യൂസിയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന ദൂരദര്‍ശിനിയിലൂടെ വ്യക്തമായി കാണാന്‍ കഴിയും.

ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മിനിറ്റും ബുധനാഴ്ച ഒരു മിനിറ്റില്‍ താഴെയുമാണ് ഐഎസ്എസിനെ കാണാന്‍ കഴിയുക. വ്യാഴാഴ്ച മൂന്ന് മിനിറ്റോളം വീണ്ടും പ്രത്യക്ഷമാവുമെന്നും നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭൂമിയില്‍ നിന്ന് 400 കിലോ മീറ്റര്‍ ഉയരത്തില്‍ ദൃശ്യമാകുന്ന നിലയം 12,000 കിലോമീറ്റര്‍ വേഗതയിലാണ് മണിക്കൂറില്‍ സഞ്ചരിക്കുക. ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിനോളം വലിപ്പമുള്ള ബഹിരാകാശ നിലയം യുഎസ്, കാനഡ, റഷ്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. നാസയുടെ പ്രമുഖ ശാസ്ത്രജ്ഞയായ സെറീന ഒനാനുള്‍പ്പടെ മൂന്ന് പേരാണ് ഇപ്പോള്‍ ഈ നിലയത്തിലുള്ളത്.