Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ നാല് പുതിയ പാര്‍ക്കിങ് ബേകള്‍ വരുന്നു

വിമാനത്താവളത്തില്‍ പുതിയ നാല് വിമാന പാര്‍ക്കിങ് ബേകള്‍ നിര്‍മിക്കുന്നു. ചാക്ക ഭാഗത്താണ് പുതിയ വിമാന പാര്‍ക്കിങ് ബേകള്‍ നിര്‍മിക്കുക. എയ്‌റോ ബ്രിഡ്ജുമായി ബന്ധിപ്പിക്കാത്ത പാര്‍ക്കിങ് കേന്ദ്രങ്ങളാണിവ. എയ്‌റോ ബ്രിഡ്ജ് ഇല്ലാത്ത ഇടമായതിനാല്‍ യാത്രക്കാരെ ടെര്‍മിനലില്‍നിന്ന് ബസില്‍ കയറ്റിയാണ് വിമാനത്തിലെത്തിക്കുക. കോഡ് സി, ഇ വിഭാഗത്തിലുള്ള വിമാനങ്ങള്‍ക്ക് സൗകര്യപ്രദമായി പാര്‍ക്കുചെയ്യാനാവും.

25 കോടി 83 ലക്ഷത്തിന് ഡല്‍ഹി കമ്പനിയായ ജെ.കെ.ജി. ഇന്‍ഫ്രാടെക് ലിമിറ്റഡാണ് നിര്‍മാണം നടത്തുക. നിലവില്‍ ആഭ്യന്തര ടെര്‍മിനലിലും അന്താരാഷ്ട്ര ടെര്‍മിനലിലുമായി 20 പാര്‍ക്കിങ് ബേകളാണുള്ളത്. ഇതില്‍ 19 എണ്ണം വലിയ വിമാനങ്ങള്‍ക്കും ഒരെണ്ണം വ്യോമസേനയുടെ വിമാനത്തിനും പാര്‍ക്ക് ചെയ്യാനുള്ളതുമാണ്. പുതിയ നാലെണ്ണം കൂടിയാകുമ്പോള്‍ മൊത്തം 24 പാര്‍ക്കിങ് കേന്ദ്രങ്ങളാവും.

നിര്‍മാണോദ്ഘാടനവും ഭൂമിപൂജയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ദക്ഷിണമേഖലാ റീജണല്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്.ശ്രീകുമാര്‍ നിര്‍വഹിച്ചു. ആറുമാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കാനാണ് അതോറിറ്റിയുടെ ശ്രമം. വിമാനത്താവള ഡയറക്ടര്‍ എം.ബാലചന്ദ്രന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.