News

അറ്റകുറ്റപ്പണികഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എന്‍ജിന്‍ എത്തി

മാസങ്ങള്‍നീണ്ട അറ്റകുറ്റപ്പണികഴിഞ്ഞ് ഊട്ടി പൈതൃകതീവണ്ടി എന്‍ജിന്‍ എത്തി. തിരുച്ചിറപ്പള്ളിയിലെ റെയില്‍വേയുടെ ഗോള്‍ഡന്റോക്ക് വര്‍ക്ഷോപ്പില്‍നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് മേട്ടുപ്പാളയം സ്റ്റേഷനില്‍ എത്തിച്ചത്. മേട്ടുപ്പാളയത്ത് രണ്ടാഴ്ച പരിശോധനയോട്ടം കഴിഞ്ഞാല്‍ ഈ നീരാവി എന്‍ജിന്‍ യാത്രക്കാരെയുംകൊണ്ട് കൂകിപ്പായും.

നാലുവര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള പി.ഒ.എച്ച്. (പീരിയോഡിക്കല്‍ ഓവര്‍ ഓയിലിങ്) കഴിഞ്ഞാണ് എന്‍ജിന്‍ എത്തിയത്. 13 മാസം മുമ്പ് തിരുച്ചിറപ്പള്ളിയിലേക്കയച്ച എന്‍ജിനാണ് അറ്റകുറ്റപ്പണികഴിഞ്ഞ് പേരുംമാറ്റി എത്തിയത്. കോച്ചുകള്‍ രണ്ടരവര്‍ഷത്തിലൊരിക്കല്‍ ഗോള്‍ഡന്‍ റോക്കില്‍ എത്തിച്ച് അറ്റകുറ്റപ്പണി നടത്തും.

തിരുച്ചിറപ്പള്ളിയില്‍നിന്ന് റോഡ് മാര്‍ഗം എത്തിച്ച എന്‍ജിന്‍ ഈറോഡില്‍ നിന്ന് റെയില്‍വേയുടെതന്നെ 140 ടണ്‍ ഭാരംചുമക്കുന്ന ‘രാജാളി’ ക്രെയിന്‍ പ്രത്യേക തീവണ്ടിയില്‍ എത്തിച്ചാണ് താഴെയിറക്കിയത്. നാലുമണിക്കൂറോളം 20 തൊഴിലാളികള്‍ പ്രയത്‌നിച്ചാണ് ഇറക്കിയത്. മേട്ടുപ്പാളയത്തുനിന്ന് കൂനൂര്‍വരെ പോകുന്ന ഫര്‍ണസ് ഓയില്‍ എന്‍ജിന്റെ ഭാരം 50 ടണ്ണാണ്. എന്‍ജിന്റെ പ്രവര്‍ത്തനസമയത്ത് ഫര്‍ണസ് ഓയിലും വെള്ളവും വഹിക്കുമ്പോള്‍ 5 ടണ്‍ വീണ്ടും വര്‍ധിക്കും. എന്‍ജിന്‍ ഇറക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ എ.ഡി.എം. ഇ. ദീക്ഷാചൗധരി, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ മുഹമ്മദ് അഷറഫ്, ഗണേഷ് മോഹന്‍, രജേന്ദ്രചൗഹാന്‍, സ്റ്റേഷന്‍ മാനേജര്‍ കൃഷ്ണമൂര്‍ത്തി എന്നിവരുണ്ടായിരുന്നു.

പൈതൃകതീവണ്ടിക്ക് ഇനി നമ്പരുകളില്ല. റെയില്‍വേ പേരുകളാണ് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ അറ്റകുറ്റപ്പണി കഴിഞ്ഞെത്തിയ x37397 എന്‍ജിന് ബെട്ട ക്യൂന്‍ (മലയുടെ റാണി) എന്നാണ് പേരിട്ടിരിക്കുന്നത്. ബെട്ട എന്ന വാക്ക് നീലഗിരിയിലെ ആദിവാസികളുടെയും ബഡുക സമുദായക്കാരുടെയും ഭാഷയില്‍ മല എന്നാണ് അര്‍ത്ഥം. ഇനി അറ്റകുറ്റപ്പണി കഴിയുന്ന എല്ലാ എന്‍ജിനുകള്‍ക്കും തദ്ദേശീയ പേരുകളാണ് നല്‍കുകയെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.