Middle East

ഷാര്‍ജ വിമാനത്താവളത്തില്‍ ഡിസംബര്‍ നാല് മുതല്‍ പുതിയ ബാഗേജ് പോളിസി

ഷാര്‍ജ വിമാനത്താവളത്തില്‍ ഡിസംബര്‍ നാലുമുതല്‍ പുതിയ ബാഗേജ് പോളിസി നിലവില്‍ വരും. ബാഗുകളുടെ ഒരുഭാഗമെങ്കിലും പരന്ന പ്രതലമായിരിക്കണം എന്ന നിബന്ധന ബാഗേജ് പോളിസിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഈ പോളിസികള്‍ പിന്തുടരേണ്ടതാണ്.

ബാഗേജിന് ഒരു ഭാഗത്തുപോലും പരന്ന പ്രതലമില്ലെങ്കില്‍ ചെക്ക് ഇന്‍ സമയത്ത് അത് തള്ളിക്കളയുന്നതായിരിക്കും. ക്രമരഹിതമായ ആകൃതിയിലുള്ളതും സാധനങ്ങള്‍ കുത്തിനിറച്ച് അമിതവലുപ്പത്തിലുള്ള ബാഗുകളും അനുവദിക്കില്ല. ബാഗേജുകളുടെ സുഗമമമായ കൈകാര്യം ചെയ്യലിന് വൃത്താകൃതിയിലുള്ള ബാഗുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം ഉണ്ട്. ഇത്തരം ബാഗേജുകള്‍ ബാഗേജ് ഡെലിവറി വൈകുന്നതിന് കാരണമാകുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നതിനാലാണ് ഇത്.

കഴിഞ്ഞവര്‍ഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ രീതിയില്‍ ബാഗേജ് നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. പുതിയ ബാഗേജ് പോളിസി യാത്രക്കാരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുമെന്ന് ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ അലി സലിം അല്‍ മിഡ്ഫ പറഞ്ഞു. പുതിയ നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ഒരു ബാഗേജുകളും ഡിസംബര്‍ നാലുമുതല്‍ വിമാനത്താവളത്തില്‍ സ്വീകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വിമാനത്താവളത്തില്‍ വെച്ചുതന്നെ ശരിയാക്കി യാത്ര തുടരാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.