Kerala

ശബരിമല മണ്ഡല-മകരവിളക്ക് ഒരുക്കങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു.

പമ്പയിലും നിലയ്ക്കലിലും ഉള്‍പ്പെടെ തീര്‍ത്ഥാടകര്‍ക്ക് താമസിക്കാനുളള താല്‍ക്കാലിക സൗകര്യങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇടത്താവളങ്ങളില്‍ സൗജന്യമായി ഭക്ഷണം നല്‍കുന്നതിനുളള ക്രമീകരണങ്ങളും പൂര്‍ത്തിയായി.

തീര്‍ത്ഥാടകര്‍ തീവണ്ടി മാര്‍ഗം കൂടുതലായി എത്തുന്ന ചെങ്ങന്നൂരിലും താല്‍ക്കാലിക സൗകര്യം ഏര്‍പ്പെടുത്തും. ശുദ്ധജലം ലഭ്യമാക്കാനുളള നടപടികളെല്ലാം കേരള വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

യോഗത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍, എം.എല്‍.എമാരായ രാജു അബ്രഹാം, സജി ചെറിയാന്‍, സുരേഷ് കുറുപ്പ്, പി.സി. ജോര്‍ജ്ജ്, ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാര്‍ തുടങ്ങിയവരും പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ കലക്ടര്‍മാരും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികളും റെയില്‍വെ, ബി.എസ്.എന്‍.എല്‍ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.