Kerala

റിവര്‍ റാഫ്റ്റിങ്ങ് അനുഭവിച്ചറിയാം കബനിയിലെത്തിയാല്‍

കബനിയുടെ ഓളപ്പരപ്പിലേക്ക് സാഹസിക വിനോദ സഞ്ചാരികള്‍ക്ക് സ്വാഗതം. റിവര്‍ റാഫ്റ്റിങ്ങിന്റെ പുതിയ അനുഭവങ്ങളുമായി തിരിച്ചു പോകാം. കുറുവാ ദ്വീപിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി മുളം ചങ്ങാടയാത്ര ഒരുക്കിയിരിക്കുന്നത്.

വനംവകുപ്പിന്റെ അനുമതിയില്ലാത്തതിനാല്‍ ദ്വീപിനുള്ളിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ലെങ്കിലും പുഴയിലൂടെ ദ്വീപിനെ ചുറ്റിക്കാണാന്‍ മുളം ചങ്ങാടത്തിലൂടെ യാത്രയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

അഞ്ച് മുളം ചങ്ങാടമാണ് ഇവിടെയുള്ളത്. ഒരേ സമയം അഞ്ച് പേര്‍ക്ക് കയറാവുന്ന ചങ്ങാടത്തിന് കാല്‍ മണിക്കൂറിന് മുന്നൂറ് രൂപയാണ് ഈടാക്കുന്നത്. മൂന്ന് പേര്‍ക്ക് സഞ്ചരിക്കുന്ന റാഫ്റ്റിന് 150 രൂപയും നല്‍കണം.

നാല്‍പ്പത് മിനുറ്റ് നേരം പുഴയിലൂടെ സ്വന്തം തുഴഞ്ഞു പോകുന്ന അഞ്ച്‌പേര്‍ക്ക് കയറാവുന്ന മുളം ചങ്ങാടത്തിന് ആയിരം രൂപയാണ് ഈടാക്കുന്നത്. സാഹസിക വിനോദ സഞ്ചാരത്തിലൂന്നിയ റാഫ്ടിങ്ങ് ഇവിടെ പരീക്ഷിച്ചതുമുതല്‍ ഈ മേഖലയില്‍ താല്‍പ്പര്യമുള്ള സഞ്ചാരികളെയാണ് ഡി.ടി.പി.സി ലക്ഷ്യമിടുന്നത്.

കുറുവാ ദ്വീപിനുള്ളിലേക്ക് സഞ്ചാരികളുടെ വഴി അടഞ്ഞതോടെ വന്‍ വരുമാനമാണ് കുറഞ്ഞത്. വയനാട്ടിലെത്തുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിന് സഞ്ചാരികളാണ് പ്രതിദിനം ഇവിടെ എത്തി മടങ്ങിയിരുന്നത്.

ഇതിലൂടെ വന്‍വരുമാനമാണ് വയനാട് ജില്ലയ്ക്ക് ടൂറിസം ഇനത്തില്‍ ലഭിച്ചുകൊണ്ടിരുന്നത്. വയനാട്ടിലേക്ക് വിനോദ യാത്ര തീരുമാനിക്കുന്നവര്‍ക്ക് ഒരു കാലത്ത് ഒഴിച്ചുകൂടാന്‍ കഴിയാത്ത വിനോദ കേന്ദ്രമായും കുറുവ ദ്വീപ് വളര്‍ന്നിരുന്നു.