News

രാഷ്ട്രീയ പിരിമുറുക്കത്തില്‍ ശ്രീലങ്ക; പ്രതിസന്ധിയില്‍ ടൂറിസം

രണ്ടു പ്രധാനമന്ത്രിമാര്‍ ബലാബലം പരീക്ഷിക്കുന്ന ശ്രീലങ്കയില്‍ തിരിച്ചടിയേറ്റു ടൂറിസം. പ്രധാനമന്ത്രി വിക്രമ സിംഗയോ രാജപക്സെയോ എന്ന് പാര്‍ലമെന്റ് ഉറപ്പു വരുത്താനിരിക്കെ വിവിധ വിദേശ രാജ്യങ്ങള്‍ സ്വന്തം പൗരന്‍മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പുകളാണ് ശ്രീലങ്കന്‍ വിനോദ സഞ്ചാര മേഖലയ്ക്കു തിരിച്ചടിയായത്‌.

യാത്ര ചെയ്യേണ്ട മികച്ച സ്ഥലമായി ലോണ്‍ലി പ്ലാനറ്റ് തെരഞ്ഞെടുത്ത് അധിക സമയമാകും മുന്‍പേ ശ്രീലങ്കയില്‍ പ്രതിസന്ധി ഉടലെടുത്തു. രാജ്യത്തിന്‍റെ വരുമാനത്തിന്‍റെ സിംഹഭാഗവും ടൂറിസത്തില്‍ നിന്നുള്ള വരുമാനമായിരുന്നു.

വരുംവര്‍ഷം സഞ്ചാരികളുടെ എണ്ണത്തില്‍ പത്തു ശതമാനം വര്‍ധനവ്‌ ഉണ്ടാവുമെന്നായിരുന്നു ശ്രീലങ്കന്‍ വിനോദ സഞ്ചാര മേഖലയുടെ കണക്കു കൂട്ടല്‍. എന്നാല്‍ പുതിയ സംഭവ വികാസം കണക്കു കൂട്ടല്‍ തെറ്റിച്ചു. ബുക്കിംഗുകള്‍ വ്യാപകമായി കാന്‍സല്‍ ചെയ്യുകയാണെന്ന് ടൂറിസം മേഖല ചൂണ്ടിക്കാട്ടുന്നു. യൂറോപ്പില്‍ ആളുകള്‍ ടൂര്‍ ആസൂത്രണം ചെയ്യുന്ന വേളയിലാണ് ഈ തിരിച്ചടിയെന്ന് കൊളംബോയിലെ ഒരു ഹോട്ടല്‍ ഉടമ പറഞ്ഞു.
അമേരിക്കയില്‍ നിന്നുള്ള ബുക്കിംഗുകളാണ് റദ്ദാക്കിയവയില്‍ ഏറെയും.