Kerala

വൈക്കം-എറണാകുളം അതിവേഗ ബോട്ട് ; ‘വേഗ 120’ എറണാകുളത്ത് എത്തി

വൈക്കം-എറണാകുളം റൂട്ടില്‍ അതിവേഗ യാത്രയൊരുക്കി ജലഗതാഗത വകുപ്പിന്റെ ‘വേഗ-120’ എറണാകുളത്തെത്തി. വൈക്കത്തു നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട ബോട്ട് 9.25-നാണ് എറണാകുളം ബോട്ട് ജെട്ടിയിലെത്തിയത്. ഒന്നര മണിക്കൂര്‍ സമയമാണ് വൈക്കം-എറണാകുളം യാത്ര പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരിക്കുന്നതെങ്കിലും തിങ്കളാഴ്ച അഞ്ച് മിനിറ്റ് നേരത്തെ ബോട്ട് എത്തി.

സാധാരണ കംപാര്‍ട്ട്മെന്റില്‍ 61 പേരും ശീതീകരിച്ച കംപാര്‍ട്ട്മെന്റില്‍ 10 പേരുമായാണ് ബോട്ട് എറണാകുളത്തെത്തിയത്. ഇതിലും നേരത്തെ എത്താന്‍ വരും ദിവസങ്ങളില്‍ ശ്രമിക്കുമെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് എറണാകുളം ട്രാഫിക് കണ്‍ട്രോളര്‍ എം. സുജിത്ത് പറഞ്ഞു. വേലിയേറ്റമുള്ളതുകൊണ്ടാണ് സമയം കൃത്യമായി നിശ്ചയിക്കാനാവാത്തത്.

പോര്‍ട്ട് രജിസ്ട്രേഷന്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച പകല്‍ അധികം സര്‍വീസുകള്‍ നടത്തിയില്ല. വൈകീട്ട് 5.02-ന് ബോട്ട് വൈക്കത്തേക്ക് തിരിച്ചു. പോര്‍ട്ട് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനുണ്ട്. അതിന് രണ്ടുമൂന്ന് ദിവസം കൂടി സമയം വേണ്ടിവരും. ഇതിനുള്ളില്‍ സര്‍വീസിന്റെ കൃത്യമായ സമയക്രമവും പൂര്‍ത്തിയാക്കും.