Kerala

കൊച്ചി കപ്പല്‍നിര്‍മ്മാണശാലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക് ഉയരാന്‍ പോകുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കിന് ഇന്ന് കൊച്ചി കപ്പല്‍ശാലയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും ചേര്‍ന്ന് തറക്കല്ലിടും. ഇതോടെ കൊച്ചി കപ്പല്‍ശാലയില്‍ സാങ്കേതിക തികവാര്‍ന്ന പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള വലിയ കപ്പലുകള്‍ നിര്‍മ്മിക്കാനാകും.

കപ്പല്‍ നിര്‍മ്മാണവും അറ്റകുറ്റപണിയും കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തിലാകും ഡ്രൈഡോക്കിന്റെ നിര്‍മാണം. സാഗര്‍മാലയ്ക്ക് കീഴിലുള്ള മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണിത്. 1799 കോടി രൂപ ചെലവിലാണ് ഡ്രൈ ഡോക്ക് നിര്‍മ്മിക്കുന്നത്.

പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൊച്ചി കപ്പല്‍ശാലയില്‍ എല്‍എന്‍ജി വാഹിനികള്‍, ഡ്രില്‍ഷിപ്പുകള്‍, ജാക്ക് അപ്പ് റിഗ്ഗുകള്‍, വലിയ ഡ്രഡ്ജറുകള്‍, ഇന്ത്യന്‍ നാവിക സേനയുടെ വിമാന വാഹിനികള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കാനാകും. തെക്ക് കിഴക്കന്‍ ഏഷ്യയിലെ എല്ലാ കപ്പല്‍ അറ്റകുറ്റപണികള്‍ക്കുമുള്ള മാരിടൈം ഹബ്ബായി പദ്ധതി കൊച്ചി കപ്പല്‍ശാലയെ മാറ്റാനാകുമെന്നാണ് പ്രതീക്ഷ. 2021 മെയ് മാസം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതി വഴി രണ്ടായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.