Kerala

മണ്ഡലകാലത്ത് മണിക്കൂറില്‍ 3750 പേരെ പമ്പയിലെത്തിക്കാന്‍ കെ എസ് ആര്‍ ടി സി

മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് ഓരോ മിനിറ്റിലും രണ്ടു കെ എസ് ആര്‍ ടി സി വസുകള്‍ വീതം സര്‍വീസ് നടത്തും. നാലു മണിക്കൂറില്‍ 15000 തീര്‍ത്ഥാടകരെ വീതം പമ്പയിലെത്തിക്കാനാണ് കെ.എസ്.ആര്‍.ടി.സി. ലക്ഷ്യമിടുന്നത്. 40 രൂപയാണ് ചാര്‍ജ്. ഇതിനുപുറമെ രണ്ടു മിനിറ്റ് ഇടവിട്ട് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് എ.സി. ബസും സര്‍വീസ് നടത്തും.

 

75 രൂപയാണ് ചാര്‍ജ്. സാധാരണ ടിക്കറ്റിന് പകരം ക്യു-ആര്‍ കോഡുള്ള കാര്‍ഡാണ് നല്‍കുക. പമ്പയിലേക്കും തിരികെ നിലയ്ക്കലേക്കും ഒറ്റ കാര്‍ഡ് ഉപയോഗിച്ചാല്‍ മതി.നിലയ്ക്കലില്‍ നിന്നാണ് കാര്‍ഡുകള്‍ നല്‍കുന്നത്. ഇതിനായി കൗണ്ടറും സ്വയം ടിക്കറ്റ് എടുക്കാന്‍ കഴിയുന്ന കിയോസ്‌ക്കുകളും ഏര്‍പ്പെടുത്തും.

ഇതിനുപുറമെ ഓണ്‍ലൈന്‍ ടിക്കറ്റ് സൗകര്യവും ഏര്‍പ്പാടാക്കും. എത്ര നഷ്ടം സഹിച്ചാലും ആവശ്യാനുസരണം ബസുകള്‍ ശബരിമല തീര്‍ത്ഥാടനകാലത്ത് കെ.എസ്.ആര്‍.ടി.സി. വിട്ടുനല്‍കുമെന്ന് എം.ഡി. ടോമിന്‍ ജെ.തച്ചങ്കരി പറഞ്ഞു.

നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് പത്ത് ഇലക്ട്രിക് ബസുകളും ആദ്യഘട്ടത്തിലുണ്ടാകും. മൂന്നു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ബസുകളാണിവ. ഇതിനായി കെ.എസ്.ഇ.ബി. സഹകരണത്തില്‍ നിലയ്ക്കലില്‍ ട്രാന്‍സ്ഫോര്‍മറും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കും. 15 ദിവസത്തിനുള്ളില്‍ ട്രാന്‍സ്ഫോര്‍മര്‍ എത്തിക്കാനാണ് ശ്രമം. ആദ്യഘട്ട പരീക്ഷണം വിജയിച്ചാല്‍ കൂടുതല്‍ സി.എന്‍.ജി., എല്‍.എന്‍.ജി. ബസുകള്‍ സര്‍വീസിന് എത്തിക്കും.

സ്വകാര്യ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റേഴ്സുമായി സഹകരിച്ച് ആഡംബരസൗകര്യങ്ങളോടുകൂടിയ മിനി ബസ് സൗകര്യവും ഏര്‍പ്പെടുത്തും. ഇവയില്‍ 16 മുതല്‍ 22 പേര്‍ക്ക് വീതം സഞ്ചരിക്കാന്‍ കഴിയും. ഇന്ധനവിലയ്ക്കനുസരിച്ചാവും ഇതിന്റെ ചാര്‍ജ് നിശ്ചയിക്കുന്നത്. പത്തനംതിട്ട ഡിപ്പോയെ ശബരിമല സര്‍വീസുകളുടെ പ്രധാന ഓപ്പറേറ്റിങ് സെന്ററായി ഉയര്‍ത്തും. മണ്ഡലകാലത്തിനു മുന്നോടിയായി കൂടുതല്‍ ബസുകള്‍ ഇവിടെ എത്തിക്കും.