Kerala

ചാല പൈതൃക തെരുവ് ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ ഒന്നിന്

ചാല പൈതൃകത്തെരുവിന്റെ ഒന്നാം ഘട്ടം 4 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ തീരുമാനിച്ചു. ഒന്നാം ഘട്ടത്തില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ്, അമിനിറ്റി സെന്റര്‍, പ്രധാന കവാടം എന്നിവയാണ് പൂര്‍ത്തിയാക്കുക. ചാല പൈതൃക തെരുവ് ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം അടുത്ത മാസം ഒന്നാം തീയതി രാവിലെ 8.30 ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറി തല കോ – ഓര്‍ഡിനേഷന്‍ യോഗത്തിനെ ചുമതലപ്പെടുത്തും.

ഇതിന് മുന്നോടിയായി ഓരോ വകുപ്പുകളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു പ്രവര്‍ത്തന രേഖ തയ്യാറാക്കാനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. തിരുവനന്തപുരം നഗരത്തില്‍ നടപ്പാക്കുന്ന സ്മാര്‍ട് സിറ്റി പദ്ധതിയുമായി സഹകരിച്ച് കൂടിയാകും ടൂറിസം വകുപ്പിന്റെ പൈതൃകത്തെരുവ് പദ്ധതി നടപ്പാക്കുക. സംസ്ഥാന ടൂറിസം വകുപ്പ് 10 കോടി രൂപ ചാല പൈതൃകത്തെരുവിനായി അനുവദിച്ചിട്ടുണ്ട്. കിഴക്കേകോട്ട മുതല്‍ കിള്ളിപ്പാലം വരെ പൈതൃകത്തെരുവും, ആര്യശാല ജംഗ്ഷന് പുതിയ മുഖഛായയും സംസ്ഥാന ടൂറിസം വകുപ്പിന്റെ പൈതൃക വികസന പദ്ധതി പ്രകാരം സൃഷ്ടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

ചാലയുടെ ഗതകാല സ്മരണകളും തിരുവിതാംകൂറിന്റെ ചരിത്രവും ആലേഖനം ചെയ്യുന്ന ചിത്ര മതിലുകളും, മേല്‍ക്കൂരയോട് കൂടിയ നടപ്പാതയും, വിശ്രമ ബഞ്ചുകളും, പൂച്ചെടികളും എല്ലാം പൈതൃകത്തെരുവില്‍ ഒരുക്കും. ഗാന്ധിപാര്‍ക്കിന് എതിര്‍വശത്ത് നിന്ന് ചാലയിലേക്ക് കടക്കുന്ന ഭാഗത്ത് കിഴക്കേകോട്ടയുടെ മാതൃകയില്‍ പ്രവേശനകവാടമൊരുക്കും. കിള്ളിപ്പാലത്ത് നിന്ന് ചാലയിലേക്കുള്ള വഴിയിലും പ്രവേശനകവാടമുണ്ടാകും. പൈതൃകത്തെരുവിന്റെ മുദ്രയോട് കൂടിയ ഒരേ പോലുള്ള പരസ്യബോര്‍ഡുകളും, ഒരേ തരം നിറവും പൈതൃകത്തെരുവിലെ വ്യാപാര സ്ഥാപനങ്ങളെ ആകര്‍ഷകമാക്കും. ആര്യശാല ജംഗ്ഷനില്‍ പഴയ തിരുവിതാംകൂര്‍ ദിവാന്‍ രാജാ കേശവദാസിന്റെ പ്രതിമ സ്ഥാപിക്കും.

ചിത്രമതിലുകളും മറ്റുമൊരുക്കി ആര്യശാലയില്‍ പരമ്പരാഗത ഭംഗി നിലനിര്‍ത്തിയുളള സൗന്ദര്യവല്‍ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ലൈനുകളും മറ്റ് കേബിളുകളും എല്ലാം ഭൂമിക്കടിയിലൂടെ സ്ഥാപിക്കും. മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് ശുചിത്വമിഷന്‍, കോര്‍പ്പറേഷന്‍, ട്രിഡ എന്നിവയുടെ സഹായത്തോടെ മാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കും. വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും,ജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും തടസ്സമില്ലാതെ ചാല കമ്പോളത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിന് സൗകര്യമൊരുക്കുകയും ചെയ്യും.

നിലവില്‍ ഗതാഗതകുരുക്കും തെരുവ് കയ്യേറിയുള്ള കച്ചവടവും കാരണം കാല്‍നടയാത്രയ്ക്ക് പോലും പ്രയാസം നിറഞ്ഞ സ്ഥിതിയിലാണ് ചാല. ഇതുമൂലം ചാലയിലെ വ്യാപാരസ്ഥാപനങ്ങള്‍ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിന് പരിഹാരം തീര്‍ക്കാന്‍ പൈതൃകത്തെരുവ് പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വി.എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ അഡ്വ. വി.കെ പ്രശാന്ത്, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, ആര്‍ക്കിടെക്ട് ജി. ശങ്കര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.