Kerala

അമിതവേഗം നിയന്ത്രിക്കാന്‍ സ്വകാര്യ ബസുകളില്‍ ജി പി എസ് സംവിധാനം വരുന്നു

സ്‌കൂള്‍ ബസുകളിലെ ജി.പി.എസ്. ഘടിപ്പിക്കല്‍ പൂര്‍ത്തിയായശേഷം സ്വകാര്യ ബസുകളിലും ജി.പി.എസ്. നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. നഗരത്തിലൂടെയുള്ള സ്വകാര്യ ബസുകളുടെ അമിതവേഗം നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജി.പി.എസ്. ഘടിപ്പിക്കുന്നത്.

നഗരത്തിലൂടെ പാഞ്ഞെത്തുന്ന സ്വകാര്യ ബസുകള്‍ക്ക് വേഗം കുറയ്ക്കുന്നതുള്‍പ്പെടെ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും നിരത്തിലിറങ്ങുമ്പോള്‍ പാലിക്കാറില്ല. ഡോര്‍ ഇല്ലാത്ത ബസുകളും അപകടാവസ്ഥയിലായ സീറ്റുകളുള്ള ബസുകളും നിരത്തിലുണ്ട്. ഇളകിയ സീറ്റുകള്‍ കയര്‍ കൊണ്ട് കെട്ടിയിരിക്കുന്ന നിലയിലും കാണാം. ഇവ കണ്ടുപിടിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് കഴിയാതെപോകുന്നു.

ചെറുവാഹനങ്ങളെ തട്ടിയിട്ട് പാഞ്ഞുപോകുന്നതും നഗരത്തില്‍ പതിവുകാഴ്ചയാണ്. ആളുകള്‍ കയറുന്നതിനുമുന്‍പ് വാഹനം എടുക്കുന്നതും സ്റ്റോപ്പുകളില്‍ എത്തിയാല്‍ തിടുക്കംകൂട്ടി ആളുകളെ ഇറക്കുന്നതും നിത്യസംഭവമായി. പലപ്പോഴും പ്രായമായ സ്ത്രീകളും കൈക്കുഞ്ഞുമായെത്തുന്നവരും ബസ് ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടാറുണ്ട്.

ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുള്ള മിനിറ്റുകളുടെ വ്യത്യാസം മറികടക്കുന്നതിനാണ് മരണപ്പാച്ചിലെന്ന് യാത്രക്കാര്‍ പറയുന്നു. ഇതുമൂലം കാല്‍ നടക്കാരെപ്പോലും വകവയ്ക്കാതെയാണ് മത്സരയോട്ടം.

മത്സരയോട്ടത്തിനിടയില്‍ സ്റ്റോപ്പുകളില്‍ നിര്‍ത്താന്‍ മടിക്കുന്നതായും കണ്ടുവരുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് സ്വകാര്യ ബസുകള്‍ക്ക് ജി.പി.എസ്.സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങുന്നതെന്ന് അധികൃതര്‍ പറയുന്നു.