News

പാരച്യൂട്ടില്‍ മനുഷ്യന്‍ പറന്ന് തുടങ്ങിയിട്ട് ഇന്ന് 221 വര്‍ഷം

മനുഷ്യന്‍ പാരച്യൂട്ടില്‍ പറക്കാന്‍ തുടങ്ങിയിട്ട് 221 വര്‍ഷം തികയുകയാണ്. 1797 ഒക്ടോബര്‍ 22 നാണ് ഫ്രഞ്ചുകാരനായ ആന്ദ്രേ ജാക്വസ് ഗാര്‍നെറിന് ആദ്യമായി പാരച്യൂട്ടില്‍ പറന്നിറങ്ങിയത്.

ഇന്ന് കാണുന്ന സാങ്കേതിക വിദ്യകളോടെയുള്ള പാരച്യൂട്ടല്ല. വായുവിനെതിരെ തടസം സൃഷ്ടിച്ച് അന്തരീക്ഷത്തില്‍ കൂടെ സഞ്ചരിക്കുന്ന ഒരു വസ്തു നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ആദ്യ പാരച്യൂട്ടിന്റെ ഉത്ഭവം.

ഫ്രഞ്ചുകാരനായ ആന്ദ്രേ ജാക്വസ് ഗാര്‍നെറിന്‍ ആയിരുന്നു ആദ്യ പാരച്യൂട്ട് ചാട്ടം നടത്തിയത്. ഫ്രെയിമില്ലാത്ത പാരച്യൂട്ടിന്റെ ഉപജ്ഞാതാവായ അദ്ദേഹം ബലൂണിസ്റ്റായിരുന്നു. പാരീസിലെ മൊന്‍കാവിലാണ് കുടയുടെ ആകൃതിയിലുള്ള സില്‍ക് പാരച്യൂട്ടില്‍ ഗാര്‍നെറിന്‍ പറന്നിറങ്ങിയത്.

ഏഴ് മീറ്റര്‍ വ്യാസമുള്ളതായിരുന്നു പാരച്യൂട്ട്. ആദ്യ പാരച്യൂട്ട് പറക്കലിന്റെ ഓര്‍മ്മ പുതുക്കി പാരീസില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 22ന് വൈവിധ്യങ്ങളായ പാരച്യൂട്ടുകള്‍ പറത്താറുണ്ട്.

പാരച്യൂട്ടിനെ അന്നും ഇന്നും കഠിന കായിക വിനോദമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ അപകട സാധ്യതയും കൂടുതലാണ്. 1912ല്‍ ഈഫല്‍ ടവറില്‍ നിന്നും പാരച്യൂട്ട് ചാട്ടം നടത്തി ദാരുണാന്ത്യം സംഭവിച്ച ഫ്രാന്‍സ് റേഷല്‍സിന്റെ ദൃശ്യങ്ങളും ശ്രദ്ധേയമാണ്.

ലോകമെമ്പാടും അതിശയോക്തിപരമായ വേഗത്തിലാണ് പാരച്യൂട്ടിന്റെ സാങ്കേതിക വിദ്യ വളരുന്നത്. ആകാശച്ചാട്ടം നടത്താനും പറക്കാനും ഉയരാനും മായിക ലോകം സൃഷ്ടിക്കാനുമെല്ലാം ഇന്ന് തെരഞ്ഞെടുക്കുന്നതും ഈ അഭ്യാസം തന്നെയാണ്.