News

പൈതൃക തീവണ്ടി നിരക്ക് വര്‍ധനവോടെ വീണ്ടും ഓടിത്തുടങ്ങുന്നു

എഞ്ചിന്‍ തകരാറും മോശമായ കാലാവസ്ഥയും മൂലം നിര്‍ത്തിവെച്ചിരുന്ന ഊട്ടി- മേട്ടുപാളയം പൈതൃക തീവണ്ടി സര്‍വീസ് ഇന്ന് പുനരാരംഭിക്കും.ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട തീവണ്ടി എഞ്ചിനിലെ പിസ്റ്റണ്‍ റാഡ് പൊട്ടിയതിനെ തുടര്‍ന്ന് അഡര്‍ലിക്കടുത്ത് വനത്തിന് നടുവില്‍ ഏഴ് മണിക്കൂറോളം കുടുങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാലാവസ്ഥാ മുന്നറിയിപ്പ് പ്രകാരം നീലഗിരി കലക്ടര്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

താത്കാലികമായി നിര്‍ത്തിയ സര്‍വ്വീസാണ് ബുധനാഴ്ച പുനരാരംഭിക്കുന്നത്. റെയില്‍വേ പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇനിയുള്ള ദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുള്ളത് കൊണ്ട് പൈതൃക തീവണ്ടിയില്‍ വരുന്ന യാത്രക്കാര്‍ മതിയായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉറപ്പാക്കണം. യന്ത്രതകരാറോ കാലാവസ്ഥ വ്യതിയാനമോ കൊണ്ട് തീവണ്ടി നില്‍ക്കേണ്ടിവന്നാല്‍ ഭക്ഷണമില്ലാത്ത അവസ്ഥ ഒഴിവാക്കാനാണിത്.

സര്‍വീസ് പുനരാരംഭിക്കുന്നതിനോടൊപ്പം തീവണ്ടിയുടെ ടിക്കറ്റ് നിരക്ക് റെയില്‍വേ ഇന്ന് മുതല്‍ കൂട്ടി. തിങ്കളാഴ്ച്ച മുതല്‍ ഉയര്‍ത്താനിരുന്ന നിരക്ക് വര്‍ധന തീവണ്ടി മൂന്ന് ദിവസത്തേക്ക് റദ്ദാക്കിയതിനെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കുട്ടികള്‍ക്ക് നിരക്കിളവില്ല. എന്നാല്‍ സ്ഥിരം യാത്രക്കാര്‍ക്ക് കൂനൂരിനും ഊട്ടിക്കും മധ്യേ സീസണ്‍ ടിക്കറ്റുകളില്‍ നിരക്കിളവുണ്ട്.

പുതുക്കിയ നിരക്ക്

  • മേട്ടുപാളയം- കൂനൂര്‍ ഫസ്റ്റ് ക്ലാസ് 135 രൂപയായിരുന്നു ഇപ്പോള്‍ 365 രൂപ
  • മേട്ടുപ്പാളയം- ഊട്ടി ഫസ്റ്റ്ക്ലാസ്സ് 200 രൂപയായിരുന്നു ഇപ്പോള്‍470 രൂപ
  • മേട്ടുപാളയം- കൂനൂര്‍ സെക്കന്‍ഡ് ക്ലാസ് 25 രൂപയായിരുന്നു ഇപ്പോള്‍ 100 രൂപ
  • മേട്ടുപ്പാളയം- ഊട്ടി സെക്കന്‍ഡ് ക്ലാസ് 30 രൂപയായിരുന്നു ഇപ്പോള്‍ 145  രൂപ
  • മേട്ടുപാളയം- കൂനൂര്‍ ജനറല്‍ ടിക്കറ്റ് 10 രൂപയായിരുന്നു ഇപ്പോള്‍  50 രൂപ
  • മേട്ടുപ്പാളയം- ഊട്ടി ജനറല്‍ ടിക്കറ്റ്  15 രൂപയായിരുന്നു ഇപ്പോള്‍  75 രൂപ