Special

ചേക്കുട്ടി- ചേറിനെ അതിജീവിച്ച കുട്ടിക്ക് മികച്ച പ്രതികരണം

ചേക്കുട്ടിയെ നെഞ്ചോടു ചേര്‍ത്ത് ടൂറിസം സംരംഭകര്‍. കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍ മാര്‍ട്ടില്‍ ചേക്കുട്ടിപ്പാവയ്ക്ക് പ്രിയം ഏറുകയാണ്. പ്രളയം അതിജീവിച്ച നന്മയുടെ ഇഴയടുപ്പമാണ് ചേക്കുട്ടി പാവകള്‍.
കേരള ട്രാവല്‍ മാര്‍ട്ട് വേദിയിലേക്ക് കടക്കുമ്പോള്‍ തന്നെ ചേക്കുട്ടിപ്പാവകളെ കാണാം.

ചേക്കുട്ടി- ചേറിനെ അതിജീവിച്ച കുട്ടി

ബാര്‍ബിയും മറ്റനവധി പാവകളും നിറഞ്ഞ ലോകത്തേക്ക് കേരളം പ്രളയാനന്തരം നല്‍കിയ കുഞ്ഞു തുണിപ്പാവകളാണ് ചേക്കുട്ടി. എറണാകുളത്തെ ചേന്ദമംഗലം എന്ന ഗ്രാമം കൈത്തറി നെയ്ത്തിനു പേരുകേട്ട ഇടമാണ്. ഓണക്കാലത്തേക്ക് ചേന്ദമംഗലം തുന്നിക്കൂട്ടിയത് ലക്ഷങ്ങളുടെ വസ്ത്രങ്ങള്‍. എന്നാല്‍ തോരാമഴയും വെള്ളപ്പൊക്കവും കൈത്തറി തൊഴിലാളികളുടെ സ്വപ്നങ്ങളത്രയും മുക്കി.

ചേറില്‍ പുതഞ്ഞ ആ സ്വപ്നങ്ങള്‍ക്ക് കൊച്ചി സ്വദേശികളായ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും പുതുജീവനേകി. ചെളി പുരണ്ട വസ്ത്രങ്ങള്‍ ഇനിയാരും വാങ്ങില്ലന്നു ഉറപ്പുണ്ടായിരുന്നു. ചെളി കഴുകി ക്ലോറിനെറ്റ് ചെയ്തു വൃത്തിയാക്കി. ഓരോ തുണിയും കഷണങ്ങളാക്കി കുഞ്ഞു പാവകള്‍ ഉണ്ടാക്കി. മൂവായിരം വിലയുണ്ടായിരുന്ന ചേന്ദമംഗലം സാരിയില്‍ നിന്നും 9000 രൂപയുടെ പാവകള്‍.

ലക്ഷ്മി മേനോനും ഗോപിനാഥും

പാവകള്‍ ഓണ്‍ലൈനില്‍ വില്ക്കുന്നുണ്ട്. പത്തു ലക്ഷം രൂപയുടെ ചേക്കുട്ടിപ്പാവകള്‍ ഇതിനകം വിറ്റഴിച്ചു. വേണ്ടത്ര എണ്ണം പാവയുണ്ടാക്കാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്നം. കുസാറ്റിലെ വിദ്യാര്‍ഥികള്‍ക്കായി ഗോപിനാഥ് പാറയിലും ലക്ഷ്മി മേനോനും ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

പാവകളെ വിറ്റ് കിട്ടുന്ന പണം പൂര്‍ണമായും ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റുകളുടെ പുനര്‍നിര്‍മാണത്തിനായി നല്‍കുകയാണ് ഈ കൂട്ടായ്മ.
ഒരുക്കൂട്ടം ജനത കൈകോര്‍ത്ത് മഹാപ്രളയത്തെ അിജീവിച്ച കഥകള്‍ വരും കാലത്തോട് പറയാനായി ചേക്കുട്ടി പാവകള്‍ മലയാളക്കരയില്‍ ഇനിയെന്നുമുണ്ടാകും