Kerala

വൈപ്പിന്‍ തീരത്ത് കടല്‍ക്കുറിഞ്ഞി വസന്തം

സഞ്ചാരികളുടെ കണ്ണിലും മനസിലും മായക്കാഴ്ചകളൊരുക്കി മൂന്നാറിലെ മലനിരകളില്‍ നീലക്കുറിഞ്ഞി വസന്തമാണ് ഇപ്പോള്‍. എന്നാല്‍ പൂത്തുലയുന്ന നീലക്കുറിഞ്ഞി വാര്‍ത്തകള്‍ക്കിടയില്‍ അധികമാരും അറിയാതെ, കാണാതെ പോകുന്ന മറ്റൊരു പൂവസന്തമുണ്ട് ഇങ്ങ് കടലോരത്ത്. വൈപ്പിന്‍ തീരത്തെ കടല്‍ക്കുറിഞ്ഞികളുടെ വയലറ്റ് വസന്തമാണത്.

അടമ്പ് എന്ന ചെടിയുടെ വയലറ്റു നിറമുള്ള പൂക്കളാണ് കടല്‍ക്കുറിഞ്ഞിയെന്ന് അറിയപ്പെടുന്നത്. മൂന്നാറിലെ നീലക്കുറിഞ്ഞികളെ ഓര്‍മ്മിപ്പിക്കുന്നതിനാലാണ് ഇവയ്ക്കു കടല്‍ക്കുറിഞ്ഞിയെന്നു പേരുവീണത്. പ്രളയശേഷം കടല്‍ത്തീരത്തെ മണല്‍പരപ്പുകള്‍ ഉപ്പുരസം വീണ്ടെടുത്തതോടെ തീരമാകെ പടര്‍ന്നുവളര്‍ന്ന് പൂത്തുലഞ്ഞു നില്‍ക്കുന്ന കടല്‍ക്കുറിഞ്ഞികള്‍ തീരദേശ റോഡ് വഴി യാത്രചെയ്യുന്നവര്‍ക്കൊരു അപൂര്‍വ്വ കാഴ്ചയാണ്. ചെറായി, കുഴുപ്പിളളി, എടവനക്കാട്, പുതുവൈപ്പ് തീരങ്ങളിലെല്ലാം ഈ ചെടി കാണാം. കിലോമീറ്ററുകളോളം പടര്‍ന്നുവ്യാപിക്കുന്ന അടമ്പ് ചെടിയുടെ പൂക്കള്‍ കൊഴിയാതെ ദിവസങ്ങളോളം നില്‍ക്കും.

കോളാമ്പിയുടെ ആകൃതിയിലുള്ള വയലറ്റ് പൂക്കള്‍ക്ക് അധികദിവസം ആയുസുണ്ടാവില്ല. പക്ഷേ ഒരോ ദിവസവും നൂറുകണക്കിനു പുതിയ പൂക്കള്‍ വിരിയുമെന്നതിനാല്‍ ആഴ്ചകളോളം കടല്‍ത്തീരം വയലറ്റ് പരവതാനി വിരിച്ച പ്രതീതിയിലാവും. പുല്ലുപോലും കിളിര്‍ക്കാത്ത മണല്‍പരപ്പ് പൂന്തോട്ടമായി മാറിയതു കണ്ട് വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ ഈ ബീച്ചുകളിലേക്ക് എത്തുന്നുണ്ട്.

മണ്ണിലെ ഉപ്പിന്റെ അംശം ബാധിക്കാത്ത സാള്‍ട്ട് റെസിസ്റ്റന്റ് ഇനത്തില്‍ പെടുന്നവയാണ് ഈ ചെടികള്‍. ഐപ്പോമിയ ബലോമിയ എന്നാണു ശാസ്ത്രനാമം. പെട്ടെന്നു പടര്‍ന്നുവളരുന്നതിനാല്‍ ആഴ്ചകള്‍ക്കുള്ളില്‍ പ്രദേശമാകെ വ്യാപിക്കും. ഇംഗ്ലീഷില്‍ beach morning glory എന്നും goat’s foot എന്നും അറിയപ്പെടുന്ന ഈ സസ്യം നിലത്ത് പടര്‍ന്ന് തറ അടഞ്ഞു കിടക്കുന്നതു കൊണ്ടാണ് അടമ്പ് എന്ന പേരുവന്നത്. സമുദ്രതീരങ്ങളിലും നദീതീരങ്ങളിലും ധാരാളം പൂഴിമണ്ണുള്ള സ്ഥലത്ത് ഇവ തഴച്ചു വളരുന്നു. മണലിലെ ഉപ്പുരസം ഇവയെ ബാധിക്കുകയില്ല. ഇതിന്റെ ഇലകള്‍ക്ക് ആട്ടിന്‍കുളമ്പിന്റെയും പൂവിന് കോളാമ്പിയുടേയും ആകൃതിയാണുള്ളത്.

വിത്തുകള്‍ കടല്‍മാര്‍ഗ്ഗം മറ്റിടങ്ങളിലേയ്ക്ക് പോകുന്നതു കാരണം ലോകത്തില്‍ ഏറ്റവും വ്യാപകമായി കാണുന്ന ഉപ്പുരസത്തെ അതിജീവിക്കാന്‍ ശേഷിയുള്ള സസ്യങ്ങളിലൊന്നാണ് അടമ്പ്. കാള്‍ ലിനേയസ് ആണ് ഈ സസ്യത്തെ ആദ്യമായി വര്‍ഗ്ഗീകരിച്ചത്. അറ്റ്‌ലാന്റിക് മഹാസമുദ്രം, പസിഫിക് മഹാസമുദ്രം, ഇന്ത്യന്‍ മഹാസമുദ്രം എന്നീ സമുദ്രങ്ങളുടെ തീരങ്ങളില്‍ ഇത് വ്യാപകമായി കാണപ്പെടുന്നുണ്ട്. തീരത്തെ മണല്‍ത്തിട്ടകളില്‍ കടലിലേയ്ക്കുള്ള ചരിവിലാണ് ഇവയെ കൂടുതലായി കാണപ്പെടുക. സ്പിനിഫെക്‌സ് എന്ന തരം പുല്ലിനോടൊപ്പം ഈ സസ്യം കാണപ്പെടാറുണ്ട്. ഈ സസ്യം പ്രമേഹചികിത്സയ്ക്കും ഉപയോഗിക്കുന്നു. വീക്കത്തിനും (കോശജ്വലനം), ആമാശയസംബന്ധിയായ അസുഖങ്ങള്‍ക്കും ചികിത്സയായി ബ്രസീലില്‍ ഈ സസ്യം ഉപയോഗിക്കാറുണ്ട്.