Middle East

ആറ് വര്‍ണ്ണങ്ങളില്‍ നഗരം ചുറ്റാന്‍ റിയാദ് മെട്രോ

സൗദി തലസ്ഥാന നഗരിയിലൂടെ ചൂളം വിളിച്ചോടുന്ന മെട്രോ ട്രെയിനുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് നാടും നഗരവും. ട്രെയിന്‍ ഓടി തുടങ്ങുന്നതോടെ നഗരത്തിന്റെ മുഖച്ഛായയും ഗതാഗത സംസ്‌കാരത്തിലും ചെറുതല്ലാത്ത മാറ്റമുണ്ടാകും. 176 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ 6 മെട്രോ ലൈനുകളിലായി 85 സ്റ്റേഷനുകളുമായാണ് ഈ ബൃഹദ് പദ്ധതി നഗരത്തിലെത്തുക.

നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, പര്‍പ്പിള്‍ എന്നീ നിറങ്ങളിലാണ് ട്രാക്കുകള്‍ ഒരുക്കിയിട്ടുള്ളത്. ഒലയ-ബത്ഹ റൂട്ടിലോടുന്ന ട്രെയിന്‍ ലൈനിന് നിറം നീലയാണ്. കിങ് അബ്ദുള്ള റൂട്ടിന് ചുവപ്പും, പ്രിന്‍സ് സഅദ് ബിന്‍ അബ്ദുറഹ്മാന്‍ വഴിയുള്ള ലൈനിന് ഓറഞ്ചും, റിയാദ് രാജ്യാന്തര വിമാനത്താവളം ലൈനിന് മഞ്ഞയും, കിങ് അബ്ദുല്‍ അസീസ് ലൈനിലിന് പച്ചയും, കിങ് അബ്ദുള്ള ഫൈനാന്‍ഷ്യല്‍ സിറ്റിയും ഇമാം മുഹമ്മദ് ബിന്‍ സഊദ് യൂണിവേഴ്സിറ്റിയും ഉള്‍പ്പെടുന്ന ട്രാക്കിന് പര്‍പ്പിള്‍ നിറവുമാണ് നല്‍കിയിട്ടുള്ളത്. 75 ശതമാനം പണിപൂര്‍ത്തിയായെന്നും ഗതാഗതം വൈകാതെ ആരംഭിക്കുമെന്നും റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അറിയിച്ചു.

ട്രെയിനിനോടൊപ്പം മെട്രോ ബസുകളും നിരത്തിലിറങ്ങും. 22 ട്രാക്കും ആറായിരം ബസ് സ്റ്റേഷനുകളും അത്യാധുനിക രീതിയിലുള്ള വെയ്റ്റിങ് സ്റ്റേഷനുകളും ബസ് സര്‍വീസിന്റെ ഭാഗമായുണ്ടാകും. ട്രെയിനും ബസും നിരത്തിലിറങ്ങുന്നതോടെ വലിയ രീതിയുള്ള ഗതാഗത കുരുക്കിനും യാത്ര ചെലവിനുമാണ് പരിഹാരമാകുക.

താമസ സ്ഥലത്ത് നിന്നും പത്ത് കിലേമീറ്റര്‍ അകലെയുള്ള ജോലി സ്ഥലത്തെത്താന്‍ തിരക്കുള്ള സമയത്ത് ഒരു മണിക്കൂറോളം ചെലവിടേണ്ടി വരുന്നുണ്ട്. ചൂട് കാലത്ത് 50 ഡിഗ്രിക്ക് മുകളില്‍ വരെ ചൂടുണ്ടാകുന്ന റിയാദില്‍ വാഹനത്തിലിരുന്ന് ഉരുകിയൊലിച്ചു ഓഫീസിലെത്തുന്ന അവസ്ഥയ്ക്കും മെട്രോ വരുന്നതോടെ അറുതിയാകും.