Kerala

കൊച്ചി മെട്രോയ്ക്ക് വികസനത്തിന്റെ പുതിയ ചിറകുമായി മെട്രോ ഹമ്പ് പദ്ധതി

കൊച്ചി മെട്രോ വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക്. തൃപ്പൂണിത്തുറ പേട്ട റീച്ചിന് പുറമെ തൃപ്പൂണിത്തുറ റെയില്‍വെ സ്റ്റേഷനെകൂടി ഉള്‍പ്പെടുത്തിയുള്ള മെട്രോ ഹമ്പാണ് പുതിയ പദ്ധതി. കേന്ദ്ര ധനസഹായത്തോടെ ഡിസംബറില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ കെഎംആര്‍എല്‍ ധാരണയുണ്ടാക്കി.

തൃപ്പൂണിത്തുറ പേട്ടയില്‍ അവസാനിക്കുന്ന ഒന്നാം ഘട്ട പദ്ധതിയിലാണ് മൂന്ന് കിലോമീറ്ററില്‍ അധിക പാത നിര്‍മ്മിക്കുക. തൃപ്പൂണിത്തുറ പേട്ടയില്‍ നിന്ന് എസ്.എന്‍. ജംഗ്ഷനിലേക്കും, പിന്നീട് റെയില്‍വെ സ്റ്റേഷനിലേക്കും നീണുന്നതാണ് പദ്ധതി ഇതോടെയാണ് ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നത്. മൂന്ന് കിലോമീറ്റര്‍ നിര്‍മ്മണത്തിന് 1330 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

നിര്‍മ്മാണ ചെലവിന്റെ 15 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കാമെന്നാണ് തത്വത്തില്‍ ധാരണയായത്. ബാക്കിവരുന്ന തുകയ്ക്കായി വിദേശ വായ്പകളുടെ സാധ്യതയാണ് തേടുന്നത്.

കൊച്ചി മെട്രോയെ ലഭാകരമാക്കാന്‍ ലക്ഷ്യമിട്ടുള്ള മെട്രോ സിറ്റി നിര്‍മ്മാണവും ഉടന്‍ തുടങ്ങും. ഇതിനായി കാക്കനാട് എന്‍.ജി.ഒ ക്വാട്ടേഴ്‌സിന് സമീപം 17.46 ഏക്കര്‍ ഭൂമി മെട്രോയ്ക്കായി ലഭിച്ചുകഴിഞ്ഞു.

രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കലൂര്‍ മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പാതയുടെ പദ്ധതി രേഖ അനുമതിക്കായി കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു. 2310 കോടി രൂപയുടെ പദ്ധതിക്ക് വേഗത്തില്‍ പച്ചക്കൊടി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി മെട്രോ എം.ഡി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.

പദ്ധതിക്ക് 1500 കോടിരൂപ വായ്പ നല്‍കാനുള്ള സന്നദ്ധത പ്രഞ്ച് വായാപ ഏജന്‍സിയായ എ.എഫ്.ഡി അറിയിച്ചിട്ടുണ്ട്. ആലുവയില്‍ നിന്ന് അങ്കമാലിവരെയുള്ള പാതയുടെ സാധ്ത പ്രളയകാലത്തെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വേഗത്തില്‍ ആക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചതായും കൊച്ചി മെട്രോ അധികൃതര്‍ പറഞ്ഞു.