Middle East

മക്ക-മദീന തീവണ്ടി സര്‍വീസ് ഉദ്ഘാടനം 24ന്

മക്ക- മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈന്‍ തീവണ്ടി സര്‍വീസ് 24ന് ഉദ്ഘാടനം ചെയ്യും. മണിക്കൂറില്‍ 300 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന അതിവേഗ തീവണ്ടി പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ തീര്‍ഥാടകരുടെ യാത്രാക്ലേശം ഗണ്യമായി കുറയും.


ഒരു മാസമായി തുടരുന്ന പരീക്ഷണ ഓട്ടങ്ങള്‍ വിജയിച്ചതോടെയാണ് വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നത്. പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് അനുവദിച്ച സൗജന്യ സര്‍വീസ് ഇതോടെ അവസാനിച്ചു.

450 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹറമൈന്‍ തീവണ്ടി പദ്ധതിക്ക് മക്ക, മദീന, റാബിഗ്, മദീന എന്നീ സ്റ്റേഷനുകളാണ് ഉള്ളത്. നിലവില്‍ ജിദ്ദ സ്റ്റേഷന്റെ അനുബന്ധ ജോലികള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്.

തീവണ്ടി സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ മക്കയില്‍ നിന്ന് മദീന വരെ സഞ്ചരിക്കാന്‍ ഒന്നര മണിക്കൂര്‍ മാത്രം മതിയാകും. ദിവസവും എട്ട് സര്‍വീസുകളാണ് തുടക്കത്തിലുണ്ടാവുന്നത്. പിന്നീട് സര്‍വീസ് 12 ആയി ഉയര്‍ത്തും. ടിക്കറ്റ് നിരക്ക് പ്രഖായപിച്ചിട്ടില്ല. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ലഭ്യമാകും. മക്കയിലെ മസ്ജിദുല്‍ ഹറമില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്റ്റേഷന്‍.