Kerala

ഒക്ടോബര്‍ രണ്ട് മുതല്‍ കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല പണിമുടക്ക്

 

കെഎസ്ആര്‍ടിസിയില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ അനിശ്ചിതകാല പണിമുടക്ക്. സംയുക്ത ട്രേഡ് യൂണിയനാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ട് നടത്താനിരുന്ന ചര്‍ച്ച സിഎംഡി മാറ്റിവച്ചെന്ന് സമരസമിതി ആരോപിച്ചു. താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടത് തിരിച്ചെടുക്കുക. അശാസ്ത്രീയമായ ഭരണ പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കുക എന്നീ ആവ്ശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നേരത്തെ തൊഴിലാളികള്‍ നടത്തിയ സത്യാഗ്രഹസമരം അവസാനിപ്പിക്കാനുള്ള ഗതാഗത മന്ത്രിയുടെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല.

മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് സമരം. കുടിശ്ശിക അടക്കാത്തതിനാല്‍ ഇന്ധന കമ്പനികള്‍ വിതരണം നിര്‍ത്തിയതോടെ കെ.എസ്.ആര്‍.ടിസി.യില്‍ ഇന്ധനക്ഷാമം രൂക്ഷമാവുകയും ഇതേതുടര്‍ന്ന്, സര്‍വ്വീസുകള്‍ വെട്ടിക്കുറിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് കെ.എസ്.ആര്‍.ടി.സി. ശ്രമിച്ചിരുന്നത്. കെഎസ്ആര്‍ടിസി ട്രിപ്പ് റിദ്ദാക്കിയതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മുന്‍കാലങ്ങളില്‍ വാങ്ങിയ അളവില്‍ ഇന്ധനം വാങ്ങാന്‍ തീരുമാനിച്ചുവെന്ന് എം.ഡി.ടോമിന്‍ തച്ചങ്കരി വിശദമാക്കിയിരുന്നു.

പ്രതിദിന വരുമാനത്തില്‍ നിന്ന് മാസശമ്പളവിതരണത്തിനായി 2 കോടി രൂപ മാറ്റിവക്കുന്ന പതിവുണ്ട്. അതില്‍ നിന്ന് പണം കടമെടുത്ത് ഡീസല്‍ വാങ്ങാനാണ് തീരുമാനമെന്നും തച്ചങ്കരി അറിയിച്ചു. ഇത്തരത്തിലുള്ള കെ.എസ്.ആര്‍.ടിസി.യുടെ അശാസ്ത്രീമായ പുനരുദ്ധാരണ നടപടികളില്‍ പ്രതിഷേധിച്ചാണ് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി സമരം നടത്തുന്നത്.