Kerala

സഞ്ചാരികള്‍ക്ക് കാഴ്ച്ചയുടെ വിരുന്നൊരുക്കി നെയ്യാര്‍ ഡാമിലെ നക്ഷത്ര അക്വേറിയം

നെയ്യാര്‍ ഡാമിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ഫിഷറീസ് വകുപ്പിന്റെ നക്ഷത്ര അക്വേറിയം. ഡാമിലെ പ്രധാന വിനോദ കേന്ദ്രമാണ് ഇത്.


അലങ്കാര മത്സ്യങ്ങളില്‍ വിശ്വപ്രസിദ്ധി നേടിയ കേരളത്തിന്റെ തനതു മത്സ്യമായ മിസ് കേരള, ദൈവത്തിന്റെ സ്വന്തം മത്സ്യം എന്നറിയപ്പെടുന്ന അരോണ, ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്ന ഫ്ളവര്‍ഹോണ്‍, ലിവിങ് ഫോസിലായ അലിഗേറ്റര്‍ഗാര്‍, ആത്മാക്കള്‍ വസിക്കുന്നുവെന്നു കരുതുന്ന ബ്ലാക്ക് ഗോസ്റ്റ്, ഷവല്‍നോ ക്യാറ്റ്ഫിഷ് എന്നിവയും, ഫ്ളവര്‍ ഗോണ്‍, ടെക്സാസ്, സില്‍വര്‍ ഷാര്‍ക്ക്, സിമിഡ്, റെഡ് തിലാപ്പിയ തുടങ്ങി വിവിധ ജനുസുകളിലായുള്ള 50ലേറെ ഇനം ശുദ്ധജല അലങ്കാര മത്സ്യങ്ങളുമാണ് ഇവിടത്തെ ആകര്‍ഷണം.

അക്വേറിയം മുഴുവനായി ഉള്‍ക്കൊള്ളുന്ന വൃത്താകൃതിയിലുള്ള വലിയ കുളത്തിലും, 75 കണ്ണാടി സംഭരണികളിലുമായി മത്സ്യങ്ങളെ സജ്ജീകരിച്ചിരിക്കുന്നു. സുന്ദരമായ പെയിന്റിങ്ങും ത്രിമാന കാഴ്ച നല്‍കുന്ന ഡോള്‍ഫിന്റെയും മറ്റ് മത്സ്യങ്ങളുടെയും മാതൃകകളും ജലധാരകളും അക്വേറിയത്തെ ആകര്‍ഷകമാക്കുന്നു.

2012ലാണ് നെയ്യാര്‍ഡാമില്‍ ഫിഷറീസ് വകുപ്പിന്റെ അക്വേറിയം തുറന്നത്. രണ്ട് നിലയായി നക്ഷത്ര മത്സ്യത്തിന്റെ (പെന്റഗണ്‍) ആകൃതിയിലാണ് മനോഹരമായി കെട്ടിടം പണിതിട്ടുള്ളത്. ഫിഷറീസ് വകുപ്പിന്റെ ജലകൃഷി വികസന ഏജന്‍സിയുടെ(അഡാക്) മേല്‍നോട്ടത്തിലാണ് അക്വേറിയത്തിന്റെ പ്രവര്‍ത്തനം.

ദിവസവും ഇരുന്നൂറിലേറെ പേരാണ് അക്വേറിയം കാണാനെത്തുന്നത്. സീസണില്‍ സന്ദര്‍ശകരുടെ എണ്ണം രണ്ടിരട്ടിയാകും. വാഹനത്തില്‍ തലസ്ഥാനത്തുനിന്ന് 30 കിലോമീറ്റര്‍ ദൂരമുണ്ട് നെയ്യാര്‍ഡാമിലേക്ക്. ബസിലെത്തുന്നവര്‍ക്ക് കാട്ടാക്കടയില്‍നിന്ന് പത്തു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെയ്യാര്‍ ഡാമിലെത്താം.

മുതിര്‍ന്നവര്‍ക്ക് 25,കുട്ടികള്‍ക്ക് 15, വിദ്യാര്‍ഥികള്‍ക്ക് 15 എന്നിങ്ങനെയും പ്രീ പ്രൈമറി കുട്ടികള്‍ക്ക് അഞ്ച് രൂപയും ആറാം ക്ലാസ് മുതല്‍ പത്ത് വരെയുള്ള കുട്ടികള്‍ക്ക് പത്ത് രൂപയുമാണ് പ്രവേശന ഫീസ്. ദിവസവും രാവിലെ 10 മുതല്‍ വൈകീട്ട് ഏഴുവരെ പ്രവേശനമുണ്ടാകും.