India

ഇനി റോഡപകടങ്ങള്‍ കുറയും; ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ

റോഡില്‍ അപകടസാധ്യത കണ്ടാല്‍ വാഹനം സ്വയം ബ്രേക്കിടുന്ന സാങ്കേതിക വിദ്യയായ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഇന്ത്യയിലേക്കുമെത്തുന്നതായി റിപ്പോര്‍ട്ട്. വേഗംകുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന നിര്‍മിത ബുദ്ധിയായ (എഐ) ആണ് വരുന്നത്. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രാലയം മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ വാഹന നിര്‍മാതാക്കളുമായി ആദ്യവട്ട ചര്‍ച്ച പൂര്‍ത്തിയാക്കിയതായാണ് സൂചന.

ഒട്ടോണമസ് എമര്‍ജന്‍സി ബ്രേക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ആന്റി ലോക് ബ്രേക്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ക്രൂസ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം. റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണനിരക്കില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് അപകടങ്ങളില്‍ പ്രതിവര്‍ഷം രണ്ടു ലക്ഷത്തോളം പേരാണു മരിക്കുന്നത്. രാജ്യത്തെ 80% അപകടങ്ങള്‍ക്കും മാനുഷിക പിഴവാണു കാരണമെന്നാണു നിഗമനം. കൂട്ടിയിടി ഒഴിവാക്കാനും അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനും പുതിയ പരിഷ്‌കാരം കൊണ്ടു കഴിയുമെന്നാണു പ്രതീക്ഷ.

സ്വയംനിയന്ത്രിത ബ്രേക്കിങ് സംവിധാനം വികസിതരാജ്യങ്ങളില്‍ 2021നകം നിലവില്‍ വന്നേയ്ക്കും. തൊട്ടുപിന്നാലെ 2022 നകം ഇന്ത്യയിലും പരിഷ്‌കാരം നടപ്പാക്കാനാണു കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വന്നാല്‍ രാജ്യത്തെ നിരത്തുകള്‍ പുതിയൊരു ചരിത്ര മുഹൂര്‍ത്തത്തിനാവും സാക്ഷിയാവുക.