Kerala

കടലിന്റെ മക്കളുടെ ത്യാഗത്തിനും സേവനത്തിനും സര്‍ക്കാരിന്റെ ആദരവ്

സംസ്ഥാനം വിറങ്ങലിച്ച പേമാരിയിലും വെളളപ്പൊക്കത്തിലും ദുരിതമനുഭവിച്ച 65000 ആളുകളെ ആശയുടെയും സന്തോഷത്തിന്റെയും പുറംതുരുത്തുകളിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയ 3000 ത്തൊളം മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്നു.

കേരളം കണ്ട ഏറ്റവും വലിയ പ്രളയ ദുരന്തമാണ് ആഗസ്റ്റിലുണ്ടായത്. ദുരന്തം അറിഞ്ഞ ഉടന്‍ തന്നെ വിവിധ ജില്ലകളില്‍ നിന്ന് ഔട്ട്‌ബോട് എഞ്ചിന്‍ ഘടിപ്പിച്ച 669 വളളങ്ങളിലായി മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നോട്ട് വരികയുണ്ടായി.

ഉത്തരവ് കാത്തു നില്‍ക്കാതെ സ്വന്തം നടിന്റെ രക്ഷയ്ക്കായി കൈ, മെയ്യ് മറന്ന് പ്രവര്‍ത്തിച്ച മത്സ്യത്തൊഴിലാളികളുടെ സേവനം ആദരിക്കപ്പെടേണ്ടതാണെന്നുളള സമൂഹത്തിന്റെ പൊതുവികാരം കണക്കിലെടുത്താണ് സര്‍ക്കാര്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. ചടങ്ങിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളെ പൊന്നട അണിയിച്ച് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ആഗസ്റ്റ് 29-ന് വൈകുന്നേരം 4 മണിക്ക് കനകകുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ ചേരുന്ന ‘ആദരം 2018’ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മ, സഹകരണം-ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, എം.പി-മാരായ ശശിതരൂര്‍, എ.സമ്പത്ത്, എം.എല്‍.എ-മാരായ കെ.മുരളീധരന്‍, കെ.ആന്‍സലന്‍, സി.ദിവാകരന്‍, സി.കെ ഹരീന്ദ്രന്‍, വി. ജോയ്, ഡി.കെ. മുരളി, ഒ.രാജഗോപാല്‍, കെ.എസ് ശബരിനാഥന്‍, ബി. സത്യന്‍, ഐ.ബി. സതീഷ്, വി. എസ് ശിവകുമാര്‍, എം.വിന്‍സെന്റ്, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍ ജ്യോതിലാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, മത്സ്യഫെഡ് ചെയര്‍മാര്‍ പി.പി ചിത്തരഞ്ജന്‍, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും