News

മഴയില്‍ ഈ യാത്ര അരുതേ

മഴക്കാലത്ത് കുടയും ചൂടി ഇരുചക്ര വാഹന യാത്ര നടത്തുന്നവരുടെ കാഴ്ച്ച അടുത്തകാലത്തായി കൂടി വരികയാണ്. ചെറുപ്പകാരാണ് ഇത്തരം സാഹസിക യാത്രകരില്‍ ഭൂരിഭാഗവും. കുട്ടികളുമൊത്ത് യാത്ര ചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി മഴ എത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ യാത്രയ്ക്ക് മുതിരുന്നത്. ഇത്തരം സാഹസികയാത്ര കൊണ്ടുള്ള അപകടങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും തങ്ങളുടെ ചെയ്തിയുടെ ഗൗരവത്തെക്കുറിച്ച് പലരും ബോധവാന്മാരല്ല.

കാഴ്ച മറയല്‍

പുറകിലിരിക്കുന്നയാള്‍ മുന്നിലേക്കു കുട നിവര്‍ത്തിപ്പിടിച്ചാല്‍ ഓടിക്കുന്നയാളുടെ കാഴ്ച മറയുന്നു. അതുപോലെ പലപ്പോഴും ഓടിക്കുന്നയാള്‍ നനയാതിരിക്കാന്‍ കുടയുടെ മുന്‍ഭാഗം താഴ്ത്തിപ്പിടിക്കുന്നതും കാണാം. പൊതുവേ മഴക്കാലത്തെ റോഡുകളില്‍ ബൈക്കുകള്‍ക്ക് അപകട സാധ്യതയേറുന്ന സാഹചര്യത്തില്‍ ഇത്തരം സാഹസങ്ങള്‍ കൂടിയാകുമ്പോള്‍ അപകടം ഉറപ്പാണ്.

നിയന്ത്രണം നഷ്ടപ്പെടും

ബൈക്കിന്റെ പിന്‍സീറ്റിലിരിക്കുന്നവര്‍ കുട നിവര്‍ത്തുമ്പോള്‍ സ്വാഭാവികമായും വാഹനം ഓടുന്നതിന്റെ എതിര്‍ദിശയില്‍ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റില്‍ കുടയിലുള്ള നിയന്ത്രണവും ബൈക്കിന്റെ നിയന്ത്രണവും നഷ്‌പ്പെടും. അപകടം ഉറപ്പ്.

ബാലന്‍സ്

ഒരു കയ്യില്‍ കുടപിടിച്ചു മറുകൈകൊണ്ടു ബൈക്കോടിക്കുന്നവരും കുറവല്ല. ബൈക്കിന്റെ ക്ലച്ചും ബ്രേക്കും കൃത്യമായി ഉപയോഗിക്കാന്‍ ഒരുകൈ കൊണ്ട് സാധിക്കില്ല. മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണത്.

നിങ്ങളുടെ ജീവന്‍ നിങ്ങളുടെ കൈകളില്‍

കുട നിവര്‍ത്തി ബൈക്കില്‍ യാത്ര ചെയ്യുന്നവരെ കണ്ടാല്‍ താക്കീത് ചെയ്യുകയല്ലാതെ പിഴ ചുമത്താല്‍ നിയമമില്ലെന്നാണ് പൊലീസ് പറയുന്നത്. അതായത് നിങ്ങളുടെ വിലപ്പെട്ട ജീവന് മറ്റാരേക്കാളും നിങ്ങള്‍ക്കു മാത്രമാണ് കൂടുതല്‍ ഉത്തരവാദിത്വം എന്ന് അര്‍ത്ഥം. അതു കൊണ്ട് ഒരിക്കലും ഈ സാഹസം ചെയ്യരുത്. ആരെങ്കിലും ഇങ്ങനെ യാത്ര ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടാലും കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി നിരുത്സാഹപ്പെടുത്തുക.