Kerala

കെ എസ് ആര്‍ ടി സിയില്‍ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കുന്നു

കെ എസ് ആര്‍ ടി സി ബസുകളില്‍ രാത്രികാല സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കുന്നു. ഇന്നലെ കൊല്ലത്തുണ്ടായ അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ദീര്‍ഘ ദൂര സര്‍വീസിലെ ഡ്രൈവര്‍ ഡബിള്‍ ഡ്യൂട്ടി ചെയ്യുകയായിരുന്നു ക്ഷീണമൂലം ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഈ പശ്ചാത്തലാണ് നടപടി.

കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ജീവനക്കാരുടെ സംഘടനകള്‍ എതിര്‍ത്തതിനാല്‍ പൂര്‍ണമായി നടപ്പിലാക്കാനായില്ല. ഡബിള്‍ ഡ്യൂട്ടി എടുത്താല്‍ അടുത്ത ദിവസം ജോലിക്കു ഹാജരാകേണ്ട എന്നതാണ് ആകര്‍ഷണം.
ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളില്‍ നാലു ഡ്യൂട്ടിവരെ ഒറ്റയടിക്കു ചെയ്യുന്നവരുണ്ട്.

മൂന്നോ നാലോ മണിക്കൂര്‍ വിശ്രമം മാത്രമാണ് ഇവര്‍ക്കു കിട്ടുന്നത്. ഡ്രൈവിങ്ങിനിടെ ഉറക്കം വരാതിരിക്കാന്‍ കാന്താരി മുളക് കടിക്കലും കണ്ണില്‍ വിക്‌സ് പുരട്ടലുമൊക്കെയാണു ഡ്രൈവര്‍മാര്‍ ചെയ്യുന്നത്. ദീര്‍ഘദൂര സര്‍വീസുകളില്‍ ഒരു ഡ്രൈവര്‍ എട്ടുമണിക്കൂര്‍ ബസോടിച്ചാല്‍ മതി. ഡ്രൈവര്‍മാരുടെ ജോലിഭാരം കുറയ്ക്കാന്‍ ക്രൂ ചെയിഞ്ചും ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനവും ഏര്‍പ്പെടുത്തും.