News

കുവൈറ്റ് എയര്‍വെയ്‌സ് റണ്‍വേയില്‍ നിന്ന് തെന്നിമാറി

നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയുടെ മധ്യരേഖയില്‍നിന്നു മാറിയിറങ്ങി വീണ്ടും അപകടം. റണ്‍വേയിലെ ഏതാനും ലൈറ്റുകള്‍ നശിച്ചു. മറ്റു നാശനഷ്ടങ്ങളില്ല. ഇന്നു പുലര്‍ച്ചെ കുവൈറ്റില്‍നിന്നു കൊച്ചിയിലെത്തിയ കുവൈറ്റ് എയര്‍വെയ്‌സിന്റെ കെയു 357 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 3.50ന് എത്തേണ്ട വിമാനം അര മണിക്കൂറിലേറെ വൈകി 4.25നാണ് ലാന്‍ഡ് ചെയ്തത്. 163 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്.

ഇറങ്ങുമ്പോള്‍ ശക്തമായ കാറ്റിലും മഴയിലും പെട്ടു വിമാനം മധ്യരേഖയില്‍നിന്ന് ഏതാനും മീറ്റര്‍ വലത്തോട്ടു മാറിയാണു ലാന്‍ഡു ചെയ്തത്. വിമാനം ഉടന്‍ നിയന്ത്രണത്തിലാക്കാന്‍ പൈലറ്റിനു കഴിഞ്ഞു. തുടര്‍ന്നു സാധാരണ പോലെ ബേയിലെത്തിച്ചു യാത്രക്കാരെയിറക്കി. വിമാനത്തിന്റെ ചിറകിടിച്ച് റണ്‍വേയിലെ അഞ്ചു ലൈറ്റുകള്‍ നശിച്ചു. ഇവ അടിയന്തിരമായി നന്നാക്കി.

ഈ സമയം ഇറങ്ങാനെത്തിയ ഇന്‍ഡിഗോയുടെ ദുബായില്‍നിന്നുള്ള വിമാനം കോയമ്പത്തൂരിലേക്കു തിരിച്ചുവിട്ടു. ഈ വിമാനം തുടര്‍ന്ന് ഏഴരയോടെ നെടുമ്പാശേരിയില്‍ മടങ്ങിയെത്തി തുടര്‍ സര്‍വീസുകള്‍ നടത്തി. അപകടത്തില്‍പ്പെട്ട കുവൈറ്റ് എയര്‍വെയ്‌സ് വിമാനം സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാക്കി ഇവിടെനിന്നുള്ള യാത്രക്കാരെയും കയറ്റി 9.30ന് പുറപ്പെട്ടു.