News

കേരളത്തെക്കണ്ടു പഠിക്കൂ.. മദ്യനിരോധനം വേണ്ടേ വേണ്ടെന്ന് രാജസ്ഥാൻ ടൂറിസം മേഖല

മദ്യ നിരോധനം വന്നാൽ എന്ത് ചെയ്യും? നേതാക്കൾക്ക് രാഷ്ട്രീയ നേട്ടമല്ലാതെ മറ്റൊരു കാര്യവുമില്ലന്നു രാജസ്ഥാൻ ടൂറിസം മേഖല. സമ്പൂർണ മദ്യ നിരോധനം ആവശ്യപ്പെട്ട് രാജസ്ഥാൻ ഹൈക്കോടതിയിൽ ഫയൽ ചെയ്ത പൊതു താത്പര്യ ഹർജിയിൽ ആശങ്കപ്പെട്ടിരിക്കുകയാണ് ടൂറിസം മേഖല.

സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ പതിനഞ്ചുശതമാനത്തോളം ടൂറിസം മേഖലയിൽ നിന്നാണ്. നിരോധനം വന്നാൽ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

ടൂറിസത്തിനു മദ്യ നിരോധനം തിരിച്ചടിയാകുമെന്ന് മാത്രമല്ല അത്തരം നീക്കം ആന മണ്ടത്തരമെന്നു പറയാനും രാജസ്ഥാൻ ടൂറിസം മേഖല ഉദാഹരിക്കുന്നതു കേരളത്തെയാണ്. ഉത്തരവാദിത്വ മദ്യ ഉപഭോഗമാണ് വേണ്ടതെന്നതിനോട് യോജിക്കുന്നു. എന്നാൽ സമ്പൂർണ നിരോധനം വിഡ്ഢിത്തരമാണെന്നും നാഷണൽ റസ്റ്റോറന്റ് അസോ.ഓഫ് ഇന്ത്യ പ്രസിഡന്റ് രാഹുൽ സിംഗ് പറഞ്ഞു. കേരളമാണ് മികച്ച ഉദാഹരണം. 2014ൽ നടപ്പാക്കിയ മദ്യ നിരോധനം 2016ൽ പുതിയ സർക്കാർ വന്നപ്പോൾ നീക്കി. മദ്യ നിരോധനത്തിന്റെ ആദ്യ ഇര ടൂറിസം മേഖലയാണെന്നും രാഹുൽ സിംഗ് കൂട്ടിച്ചേർത്തു.

ആരോഗ്യം ക്ഷയിക്കാനും അപകടങ്ങൾക്കു വഴിയൊരുക്കുകയും ചെയ്യുന്ന മദ്യം നിരോധിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ ബാർ ഫെഡറേഷനാണ് പൊതു താൽപ്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.