Kerala

സാഹസികര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി തൊള്ളായിരംകണ്ടി

വയനാടെന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു സഞ്ചാരിയുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് ചുരമാണ്. പിന്നെ ഹരിത നിബിഢമായ വനങ്ങളുമാണ്. വളഞ്ഞ പുളഞ്ഞ വഴികള്‍ ഒളിപ്പിച്ചിരിക്കുന്നത് കാഴ്ച്ചയുടെ ആയിരം വസന്തമാണ്.


വയനാട്ടിലെത്തുന്ന സാഹസികരായ സഞ്ചാരികള്‍ക്ക് പറ്റിയ സ്ഥലമാണ് തൊള്ളായിരംകണ്ടി. കേള്‍ക്കുമ്പോള്‍ വലിയ രസമൊന്നും തോന്നില്ലെങ്കിലും കാഴ്ച്ചക്കാര്‍ക്ക് അവിടെ കാത്തിരിക്കുന്നത് മനോഹരമായ കാഴ്ച്ചകളാണ്.

ബാണാസുരയും പൂക്കോട് തടാകവും എടക്കല്‍ ഗുഹയും മാത്രമല്ല, വയനാട്. പ്രകൃതിയെ അറിഞ്ഞും അതിലലിഞ്ഞും യാത്ര ചെയ്യാനാഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഒറ്റയ്ക്കും കൂട്ടായും തൊള്ളായിരംകണ്ടിയിലെത്തുന്നു. വടുവഞ്ചാല്‍ സൂചിപ്പാറ റൂട്ടില്‍നിന്നു വലത്തോട്ടുള്ള വഴിയിലാണ് തൊള്ളായിരംകണ്ടി. പേരിനു മാത്രമേ റോഡുള്ളൂ.

ഓഫ് റോഡ് റൈഡിനു പറ്റിയ സ്ഥലം. പ്രവേശനത്തിന് അനുമതിയില്ലെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ചാണു സഞ്ചാരികള്‍ ഇവിടേക്കെത്തുന്നത്. ഒരു വാഹനത്തിനു മാത്രം ഒരേസമയം കടന്നുപോകാവുന്നത്ര വീതിയേ ഈ വഴിയിലുള്ളൂ. കല്ലില്‍നിന്നു കല്ലിലേക്കു ചാടിയുള്ള സാഹസികയാത്ര. ഇരുവശത്തും കൊടുങ്കാട്. റോഡിനു കുറുകെ ഒഴുകിപ്പോകുന്ന കൊച്ചരുവികളെ ഇടയ്ക്കിടയ്ക്കു കാണാം.

രണ്ടു വശവും കോണ്‍ക്രീറ്റ് ചെയ്ത റോഡാണ്. തൊള്ളായിരത്തിലെത്തുമ്പോള്‍ പച്ചപ്പു വിരിച്ച പുല്‍മേടും അതിനെ ചുറ്റിയൊഴുകുന്ന കാട്ടരുവിയും കാണാം. തൊള്ളായിരം കണ്ടി മേഖലയിലേറെയും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണ്. അനുമതി ഇല്ലാതെ ഇതിലേയൊക്കെ ചുറ്റിക്കറങ്ങിയാല്‍ പണി കിട്ടുമെന്നര്‍ഥം